ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 12 കിലോമീറ്റര്‍ നടക്കേണ്ടി വന്ന ഒഡിഷ കാലഹന്ദിയിലെ ദനാ മജ്ഹിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായഹസ്തം.
ഭവാനി പട്ന ജില്ലാ ആശുപത്രിയില്‍ ക്ഷയരോഗബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹവുമായി നടന്നു നീങ്ങുന്ന ദനാ മജ്ഹിയുടെ അവസ്ഥ ലോക മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു.
ബഹ്റൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അഖ്ബാര്‍ അല്‍ ഖലീജ്’ എന്ന പത്രത്തിലെ വാര്‍ത്തയും പടവും കണ്ടാണ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സഹായം നല്‍കാന്‍ തയാറായത്.
തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ദനാ മജ്ഹിയുടെ കുടുംബത്തിന് സാമ്ബത്തിക സഹായം കൈമാറിയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇതു സംബന്ധിച്ച് എംബസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എത്ര തുകയാണ് നല്‍കിയതെന്ന കാര്യവും വ്യക്തമല്ല.
ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം കമ്പിളിയിൽ പൊതിഞ്ഞ് മകള്‍ക്കൊപ്പമാണ് ദനാ മജ്ഹി ഗ്രാമത്തിലേക്ക് നടന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

