നൈജീരിയ: തീവ്രവാദി ആക്രമണങ്ങളെത്തുടര്‍ന്നു ഭവനരഹിതരായവരുടെ ദുരിതാശ്വാസ ക്യാമ്പ് തകര്‍ത്ത് സര്‍ക്കാര്‍
അബുജ: നൈജീരിയയില്‍ ഇസ്ളാമിക ജിഹാദികളുടെ ആക്രമണങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ട് അഭയം തേടിയ ദുരിതാശ്വാസ ക്യാമ്പ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
2009-ല്‍ നടന്ന ഇസ്ളാമിക തീവ്രവാദി ആക്രമണങ്ങളില്‍ വീടും സകലവും നഷ്ടപ്പെട്ട ക്രൈസ്തവര്‍ക്ക് അന്ന് രാജ്യ തലസ്ഥാനമായ അബുജയിലെ ദുരുമി ഐഡിപി ക്യാമ്പില്‍ കുടില്‍ കെട്ടി താമസ സൌകര്യം വാഗ്ദാനം നല്‍കിയിരുന്നു.
ഇതു പ്രകാരം താമസിക്കുന്ന ആയിരക്കണക്കിനു അഭയാര്‍ത്ഥികളെ നൈജീരിയന്‍ സുരക്ഷാസേന ഇരച്ചു കയറി ബുള്‍ഡോസറിന്റെ സഹായത്തോടെ കുടിലുകളും താമസ സൌകര്യങ്ങളും തകര്‍ക്കുകയായിരുന്നുവെന്നും ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
6 മാസം മുമ്പായിരുന്നു സംഭവം. താമസക്കാര്‍ക്ക് സാധന സാമഗ്രികളും മറ്റും പാക്ക് ചെയ്യാനും പുറത്തു പോകാനും മറ്റുമായി വെറും അര മണിക്കൂര്‍ മാത്രമാണ് സമയം നല്‍കിയത്.
ക്യാമ്പ് കുറ്റവാളികളുടെ ഒളിത്താവളം എന്നു സര്‍ക്കാര്‍ സേന ആരോപിച്ചായിരുന്നു ഈ ക്രൂരത. ഇതേത്തുടര്‍ന്നു അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടവര്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. സര്‍ക്കാരില്‍നിന്നും നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടുമില്ല.
തീവ്രവാദി ആക്രമണങ്ങളില്‍നിന്നും പാലായനം ചെയ്യുകയും അബുജയില്‍ ജീവിതം പുനര്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്ക് വര്‍ഷങ്ങളോളം അഭയവും പ്രതീക്ഷകളുമുള്ള സ്ഥലമായിരുന്നു ദുരുമി ക്യാമ്പ് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ളാമിക ജിഹാദികള്‍ ആദ്യമായി നൈജീരിയിയില്‍ പിടിമുറുക്കിയത് 2009-ലാണ്. ബോക്കോ ഹറാം, ഐഎസ് വെസ്റ്റ് ആഫ്രിക്ക, ഫുലാനി മുസ്ളീം എന്നീ തീവ്രവാദ സംഘടനകളാണ് ഇതുവരെയായി പതിനായിരക്കണക്കിനു ക്രൈസ്തവരെ കൊന്നൊടുക്കിയിരിക്കുന്നത്.

