ബംഗളുരുവില്‍ തടാകത്തില്‍ തീ പിടുത്തമുണ്ടാകുന്നതു ആശങ്ക പരത്തുന്നു
ബംഗളുരു: രാസമാലിന്യങ്ങള്‍ അമിതമായ തോതില്‍ കലര്‍ന്നതിനെത്തുടര്‍ന്ന് പതഞ്ഞുപൊങ്ങി തീപിടച്ച ബെലന്തൂര്‍ അമ്മനി തടാകത്തില്‍ തുടരെ തീപിടുത്തങ്ങള്‍ ഉണ്ടാകുന്നു. മെയ് 15- വെള്ളിയാഴ്ച രാത്രിയുണ്ടായ ആദ്യ സംഭവത്തിനുശേഷം നാലു തവണയാണ് തീപിടുത്തമുണ്ടായത്.
ഓരോ തവണയും തീപിടുത്തത്തിന്റെ കാടിന്യം വര്‍ദ്ധിക്കുന്നത് മലയാളികളടക്കമുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന എച്ച്.എ.എല്‍ മേഖലയില്‍ കനത്ത ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല. തീയും പതയും ശമിപ്പിക്കാന്‍ അധികൃതര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് കര്‍ണാടക ലോകായുക്ത പ്രശ്നത്തില്‍ ഗൌരവമായി ഇടപെടുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു.
രണ്ടാഴ്ച മുമ്പ് നഗരത്തിലെ വരത്തൂരെന്ന തടാകം പതഞ്ഞു പൊങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ബെലന്തൂര്‍ അമ്മനി തടാകവും പതഞ്ഞത്. മഞ്ഞു മലയ്ക്കു സമാനമായി കണ്ണെത്താത്ത ദൂരത്തില്‍ പത നിറഞ്ഞു നില്‍ക്കുകയാണ്. ഇതിനിടെയാണ് ബെലന്തൂരില്‍ തീപിടുത്തമുണ്ടായത്. മാതൃഭൂമി ദിനപ്പത്രം മെയ് 21ന് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഭൂമിയും അതിലുള്ളതൊക്കയും ഒരു ദിവസം അഗ്നിക്കിരയാകുമെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. “കര്‍ത്താവിന്റെ ദിനമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമുഴക്കത്തോടെ ഒഴിഞ്ഞു പോകും, മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴിയുകയും ഭൂമിയും അതിലുള്ള പണികളും വെന്തുപോവുകയും ചെയ്യും”.(2 പത്രോ.3:10).
മേല്‍ വിവരിച്ച ബംഗളുരുവിലെ സംഭവങ്ങള്‍ നമ്മെ മനസ്സിലാക്കിത്തരുന്നത്, വെള്ളത്തിലും ഏതു നിമിഷവും അഗ്നി പടരാന്‍ സാദ്ധ്യതയുള്ള മൂല പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നുള്ളതാണ്. സംഭവങ്ങള്‍ ഒരുപക്ഷേ ഇനിയും പലയിടത്തും റിപ്പോര്‍ട്ടു ചെയ്തേക്കാം. ബൈബിള്‍ വചനം എത്ര സത്യം.

