കാലാവസ്ഥാ വ്യതിയാനം; യൂറോപ്പ് കത്തിയമരുന്നു
കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം രൂക്ഷമായി യൂറോപ്പ് ചുട്ടുപൊള്ളുന്നു. ഉഷ്ണതരംഗവും ശക്തമായതിനെത്തുടര്‍ന്ന് ഭൂഖണ്ഡത്തില്‍ പ്രകൃതിക്കുതന്നെ വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു ബ്രിട്ടനില്‍ റെഡ് അലര്‍ട്ടും അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു.
പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നു ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്. താപനില ഉയരുമ്പോള്‍ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യപിച്ചത്.
യു.കെ.യില്‍ ഇതിനു മുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.7 ഡിഗ്രി സെല്‍ഷ്യസാണ്. 2019-ലായിരുന്നു ഇത്. യൂറോപ്പിലുടനീളം കാട്ടുതീ രൂക്ഷമായി തുടരുകയാണ്.
ഫ്രാന്‍സിലും താപനില റെക്കോഡിലെത്തുമെന്നാണ് പ്രവചനം. കാട്ടുതീ കടുത്ത നാശം വിതച്ച തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ ജിറ്റേണ്ടെ ഉള്‍പ്പെടെ ഫ്രാന്‍സിലെ 15 മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഫ്രാന്‍സ്, ഗ്രീസ്, പോര്‍ച്ചുഗല്‍ , സ്പെയിന് എന്നിവിടങ്ങളിലുണ്ടായ കാട്ടുതീ വ്യാപക നാശമുണ്ടാക്കി. ജിറോണ്ടയിലെ തീപിടുത്തത്തില്‍ 13,000 ഹെക്ടര്‍ വനഭൂമിയാണ് നശിച്ചത്. സ്പെയിനില്‍ 22,000 ഹെക്ടറിലധികം വനപ്രദേശങ്ങളാണ് ഇതുവരെ കത്തിനശിച്ചത്.
ഇറ്റലിയില്‍ 70 വര്‍ഷത്തിനിടെ ആദ്യമായി പോ നദി ഏറ്റവും വലിയ വരള്‍ചയെ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . പോര്‍ച്ചുഗീസില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47 ഡിഗ്രി സെല്‍ഷ്യസ് അലി ജോയില്‍ രേഖപ്പെടുത്തി.
ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായ ഡെത്ത് വാലിയിലെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 200 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ താപ തരംഗങ്ങളിലൊന്നിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

