ഇസ്രായേല്‍ : നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്
യെരുശലേം: ലോകം ഉറ്റു നോക്കിയ ഇസ്രായേല്‍ പാര്‍ലമെന്റിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ നിലവിലെ പ്രധാമന്ത്രി ബെന്യാമീന് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്തി.
പാര്‍ലമെന്റായ നെസറ്റില്‍ ആകെ 120 സീറ്റുകളാണ്. ഇതില്‍ 30 സീറ്റാണ് ലിക്കുഡ് പാര്‍ട്ടിക്ക് ലഭിച്ചത്. നെതന്യാഹുവിന് വെല്ലുവിളികളുയര്‍ത്തിയ പ്രധാന എതിരാളികളായ സയണിസ്റ്റ് പാര്‍ട്ടക്ക് 24 സീറ്റും ലഭിച്ചു. ബുധനാഴ്ച രാവിലെയാണ് ആദ്യഫലങ്ങള്‍ പുറത്തുവന്നത്.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 വരെ നീണ്ടു. ഇസ്രായേല്‍ സ്വതന്ത്രമായി 67 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നെസറ്റിലെ 120 സീറ്റിലേക്കു വ്യക്തികള്‍ക്കല്ല ജനം വോട്ടു ചെയ്യുന്നത്. പാര്‍ട്ടികള്‍ക്കാണ്. ആനുപാതിക പ്രാതിനിധ്യ വോട്ടെടുപ്പുസരിച്ച് ഒരു കക്ഷിക്കു മാത്രമായി കേവല ഭൂരിപക്ഷം ലഭിക്കാറില്ല.
മൂന്നര ശതമാനത്തില്‍ കൂടുതല്‍ വോട്ടു ലഭിക്കുന്ന പാര്‍ട്ടികള്‍ക്ക് വോട്ടു ശതമാനത്തിനു അനുപാതികമായി അംഗങ്ങളെ നിര്‍ദ്ദേശിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 18 അംഗങ്ങളെ മാത്രമാണ് ലഭിച്ചതെങ്കിലും വിശാല സഖ്യമുണ്ടാക്കി അധികാരം നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ സഖ്യകക്ഷികള്‍ പലരും പിന്മാറിയതിനാല് കാലാവധി തികയ്ക്കാതെ നെതന്യാഹു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയായിരുന്നു.
തീവ്ര യഹൂദ വികാരം വച്ചു പുലര്‍ത്തുന്ന നെതന്യാവിന്റേത് ഇത് നാലാമത്തെ വിജയമാണ്. താന്‍ അധികാരത്തിലെത്തിയാല്‍ പലസ്തീന് രാഷ്ട്രം ഉണ്ടാക്കില്ലെന്നു കഴിഞ്ഞ ദിവസം നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 53 ലക്ഷത്തോളെ വരുന്ന വോട്ടര്‍മാരില്‍ 65 ശതമാനം പേര് വോട്ടു ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഫലങ്ങള്‍ നെതന്യാഹുവിന് അനുകൂലമായിരുന്നില്ല.
സയണിസ്റ്റ് സഖ്യത്തിനു 27 സീറ്റും ലിക്യുഡ് പാര്‍ട്ടിക്ക് 21 സീറ്റും ലഭിക്കുമെന്നായിരുന്നു സര്‍വ്വേകള്‍ പ്രവചിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. ഇനി നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യ ഗവണ്മെന്റ് വീണ്ടു അധികാരത്തില്‍ വരുമെന്നുറപ്പായി. മാത്രമല്ല ബ്യൊമീന് നെതന്യാഹു കൂടുതല്‍ ശക്തനുമായി. എല്ലാ കണ്ണുകളും ഇനി ഇസ്രായേലിലേക്കു ആകാംക്ഷയോടെയായിരിക്കും നോക്കിക്കാണുന്നത്.

