ഇറാക്ക്: ജന്മ സ്ഥലത്ത് മടങ്ങിയെത്തിയ ക്രൈസ്തവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി
ബാഗ്ദാദ്: തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്നു രണ്ടു വര്‍ഷത്തിലേറെയായി ജന്മനാടുപേക്ഷിച്ച് അന്യനാടുകളില്‍ അഭയം തേടി മടങ്ങിയെത്തിയ ഇറാക്ക് ക്രൈസ്തവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്കു തുടക്കമായി.
2014 ജൂണില്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വടക്കന്‍ ഇറാക്കില്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ പ്രദേശത്തെ ന്യൂന പക്ഷങ്ങളായ ക്രൈസ്തവരെയും യെസീദികളെയും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഒന്നുകില്‍ ഇസ്ളാം മതം സ്വീകരിക്കുക, അല്ലായെങ്കില്‍ നാടുവിടുക എന്ന തീവ്രവാദികളുടെ ഉത്തരവിനെത്തുടര്‍ന്നു നാടുവിട്ട ക്രൈസ്തവരാണ് ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്.
ഇറാക്ക് സേന തീവ്രവാദികളെ കീഴ്പ്പെടുത്തി പ്രദേശം തിരിച്ചു പിടിച്ചതിനെത്തുടര്‍ന്നാണ് ക്രൈസ്തവര്‍ക്ക് തിരികെയെത്താനായത്. മടങ്ങിയെത്തിയവരില്‍ ഭൂരിപക്ഷത്തിനും തങ്ങളുടെ ധനവും സമ്പത്തും നഷ്ടപ്പെട്ടു. മിക്ക വീടുകളും തകര്‍ക്കപ്പെട്ടിരുന്നു. ഇവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയാണ് ക്രൈസ്തവ സഭകളഉടെ പിന്തുണയോടെ ഭരണകൂടവും, സൈന്യവും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
നിലവില്‍ ബാഗാദാദ് മേഖലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുക. 2003-ലെ കണക്കു പ്രകാരം ബാഗ്ദാദില്‍ 35,000 ക്രൈസ്തവരുണ്ടായിരുന്നു. ചില വിദേശ സന്നദ്ധ സംഘടനകള്‍ ഈ പദ്ധതിക്ക് സഹായം ചെയ്യുന്നുണ്ട്. ഐ.എസ്. ആക്രമണങ്ങളില്‍ ക്രൈസ്തവരുടെ നിരവധി ചര്‍ച്ചുകള്‍ തകര്‍ക്കപ്പെടുകയുണ്ടായി.

