ദൈവത്തെ സ്തുതിച്ച് പാട്ടുപാടി അവര്‍ തൂക്കുമരത്തിലേക്കു കയറി

Breaking News Global Middle East Top News

ദൈവത്തെ സ്തുതിച്ച് പാട്ടുപാടി അവര്‍ തൂക്കുമരത്തിലേക്കു കയറി
ജക്കാര്‍ത്ത: ചെയ്യരുതാത്ത കുറ്റം അറിവില്ലായ്മയില്‍ ചെയ്തു, അതിനുള്ള ലോകശിക്ഷ അവര്‍ ഏറ്റു വാങ്ങി. ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചും പാട്ടുപാടിയും ദൈവത്തെ മഹത്വപ്പെടുത്തി ആ 8 പേര്‍ തൂക്കുമരത്തിലേക്കു യാത്ര ചെയ്തത് കണ്ടുനിന്നവര്‍ക്ക് ദുഃഖം താങ്ങാനായില്ല. ഇന്തോനേഷ്യയില്‍ മയക്കുമരുന്നു കൈവശം വെച്ചകുറ്റത്തിനു പോലീസിനാല്‍ അറസ്റ്റു ചെയ്യപ്പെട്ട് വധശിക്ഷ ഏറ്റുവാങ്ങിയവരാണ് കഴിഞ്ഞ ഏപ്രില്‍ 29 ബുധനാഴ്ച തൂക്കുമരത്തില്‍ കയറിയത്.

 

രണ്ടു ആസ്ട്രേലിയക്കാരും നാലു നൈജീരിയക്കാരും, ബ്രസീല്‍ ‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്ന് ഓരോരുത്തരുമായി 9 പേരാണ് തൂക്കിലേറ്റപ്പെട്ടത്. ഇവരില്‍ ആസ്ട്രേലിയക്കാരനായ ആന്‍ഡ്രൂ ചാന്‍ ‍, മ്യൂറാന്‍ സുകുമാരന്‍ ‍, നൈജീരിയക്കാരായ ഒക്വുഡുലി ഒയാട്ടല്‍സ്, മാര്‍ട്ടിന്‍ ആന്‍ഡേഴ്സന്‍ ‍, റഹിം അഗ്ബജി, സില്‍വര്‍ ഒബീകവി, ബ്രസീലുകാരനായ റൊഡ്രിഗോ ഗുലാര്‍ട്ടി, ഇന്തോനേഷ്യക്കാരനായ സയീല്‍ അബിദിന്‍ എന്നിവരാണ് തൂക്കുമരത്തിലേക്കു പോയപ്പോള്‍ ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചും പ്രശസ്ത ക്രിസ്തീയ ഗാനമായ ബ്ളസ്സ് ലോഡ് ഓഫ് മൈ സോള്‍ എന്ന പാട്ടും ആലപിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയതെന്ന് ദൃക്സാക്ഷിയായ പാസ്റ്റര്‍ കരീന ഡി വീഗ പറഞ്ഞു. 1999, 2004 കാലയളവുകളില്‍ ഇന്തോനേഷ്യയില്‍ വച്ച് മയക്കു മരുന്നു കൈവശം വച്ചതിനു അറസ്റ്റിലായി പിന്നീട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരായിരുന്നു ഇവര്‍ ‍.

 

ജയിലില്‍ കഴിയുന്ന കാലത്ത് നിരവധി പാസ്റ്റര്‍മാര്‍ ഇവരെ സന്ദര്‍ശിച്ച് സുവിശേഷം അറിയിച്ചതിനാല്‍ രക്ഷിക്കപ്പെടുവാനിടയായി. ഇതില്‍ ആസ്ട്രേലിയക്കാരനായ ആന്‍ഡ്രുചാന്‍ (31) ജയിലില്‍ ഒരു സുവിശേഷകനായും പ്രവര്‍ത്തിച്ചു താന്‍ ജയിലില്‍ രക്ഷിക്കപ്പെട്ടതിനുശേഷം തന്റെ സുഹൃത്ത് മ്യൂറാനുമായി ജയിലില്‍ കഴിഞ്ഞിരുന്ന മറ്റു സഹ തടവുകാരോട് സുവിശേഷം പങ്കു വെയ്ക്കുകയും ബൈബിള്‍ ക്ലാസ്സുകള്‍ നടത്തുകയും ചെയ്തിരുന്നു.

 

നൈജീരിയക്കാരന്‍ ഒക്വുഡുലി ജയിലിലെ ഒരു മികച്ച സുവിശേഷകനായിരുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും തങ്ങളുടെ മുന്‍ പ്രവര്‍ത്തിയില്‍ കുറ്റബോധമുണ്ടായിരുന്നു. ഇവരുടെ ദയാഹര്‍ജി ഇന്തോനേഷ്യ നിരാകരിക്കുകയായിരുന്നു. വധശിക്ഷയ്ക്കെതിരെ ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളിലെ നേതാക്കളും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടും ശിക്ഷ നടപ്പാക്കുകയായിരുന്നു. മയക്കുമരുന്നു കടത്തിനു ഇന്തോനേഷ്യയില്‍ വധശിക്ഷ നടപ്പാക്കുന്നത് പതിവാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.