യു.പിയില്‍ ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്ത 7 സുവിശേഷകരെ അറസ്റ്റു ചെയ്തു മഥുര: ഉത്തര്‍പ്രദേശില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 7 പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഡിസംബര്‍ 4-ന് തിങ്കളാഴ്ച വൈകിട്ട് മഥുര ജില്ലയിലെ ഇറൌളി ഗുര്‍ജര്‍ ഗ്രാമത്തില്‍ പിന്നോക്കക്കാര്‍ താമസിക്കുന്ന വീടുകളില്‍ ബൈബിളുകളും സുവിശേഷ പ്രതികളും വിതരണം ചെയ്ത സുവിശേഷകരെയാണ് പ്രദേശ വാസികളുടെ പരാതിയിന്മേല്‍ പോലീസ് അറസ്റ്റു ചെയ്ത്.
തിങ്കളാഴ്ച രാത്രിയില്‍ ഒരു പ്രാര്‍ത്ഥനാ യോഗവും ക്രമീകരിച്ചിരുന്നു. ഈ വിവരം അറിഞ്ഞ നാട്ടുകാര്‍ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നു എന്ന പരാതിയിന്മേല്‍ സുറീര്‍ പോലീസ് എത്തി 7 പേരെയും അറസ്റ്റു ചെയ്തു കൊണ്ടുപോയി പോലീസ് കസ്റ്റഡിയില്‍ വച്ചു. പിറ്റേ ദിവസം ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 19 ദിവസത്തേക്കു ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുവാന്‍ ഉത്തരവിട്ടു. സുറീര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് ബി.എന്‍ .സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തു.
തമിഴ്നാട്ടില്‍ നിന്നുമുള്ള സ്റ്റാന്‍ലി ജേക്കബ്, ഡല്‍ഹി സ്വദേശി ഡേവിഡ്, ഒഡീഷ സ്വദേശി വിജയ്കുമാര്‍ , മഥുര സ്വദേശിയായ അമിത്, ഹത്രാനില്‍നിന്നുമുള്ള സുമിത് വര്‍ഗ്ഗീസ്, അനിത, രാജസ്ഥാന്‍ സ്വദേശി ദിനേശ് എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ട സുവിശേഷകര്‍ .
ഗുര്‍ജാറില്‍ കഴിഞ്ഞ ഒരു മാസക്കാലമായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയായിരുന്നു. മമത എന്ന യുവതി വിവാഹം ചെയ്തത് പ്രദേശ വാസിയായ പ്രദീപ് സിംഗിനെയാണ്. പ്രദീപ് തന്റെ ഭവനത്തിലേക്ക് സുവിശേഷകരെ പ്രാര്‍ത്ഥനയ്ക്കായി വിളിച്ചു വരുത്തി.
മമതയുടെ സഹോദരി ഹത്രാസില്‍ താമസിക്കുന്ന അനിത ഈ അടുത്ത കാലത്ത് രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ചു. ഈ സംഭവത്തിന്റെ തുടര്‍ച്ചയായി പ്രാര്‍ത്ഥനയ്ക്കായി പ്രദീപിന്റെ വീട്ടിലെത്തിയ സുവിശേഷകരോട് മമതയുടെ ചില ബന്ധുക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.
മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നു എന്നാരോപിച്ച് ചില നാട്ടുകാരെ സംഘടിപ്പിച്ച് പ്രദീപിന്റെ അടുത്ത ബന്ധുവായ ലാല്‍ സിംഗ് സുറീര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സുവിശേഷകരെ അറസ്റ്റു ചെയ്തത്. എന്നാല്‍ നാട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ബൈബിള്‍ നല്‍കിയതെന്ന് സുവിശേഷകന്‍ ജേക്കബ് പറഞ്ഞു.

