പാസ്റ്ററുടെ കൈകളില്‍ കുടുങ്ങിയത് 3000 കോടിയുടെ ഭാഗ്യം, കുഴിച്ചെടുത്തത് 706 കാരറ്റ് രത്നം
ഫ്രീടൌണ്‍ : ശുദ്ധമായ രത്നം സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്.
എന്നാല്‍ നിനച്ചിരിക്കാതെ, വിലകൊടുക്കാതെ തന്നെ കോടികള്‍ വിലമതിക്കുന്ന രത്നം മണ്ണിനടിയില്‍നിന്നും കിട്ടുക എന്നത് അപൂര്‍വ്വമായ ഭാഗ്യംതന്നെയാണ്. ഒരു പക്ഷേ ഈ ഭൂമിയില്‍വച്ച് കിട്ടാവുന്ന ഭൌതിക നന്മകളില് ഏറ്റവും വിലപ്പെട്ട സൌഭാഗ്യം ലഭിച്ചത് ഒരു പാസ്റ്റര്‍ക്കുതന്നെ.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണിലാണ് കഴിഞ്ഞയാഴ്ച ഇമ്മാനുവേല്‍ മോമോ എന്ന പാസ്റ്റര്‍ക്ക് ശുദ്ധമായ രത്നം ലഭിച്ചത്. കോനോ ജില്ലയിലെ യാകുഡു ഗ്രാമത്തില്‍ ഒരു സാധാരണ മനുഷ്യനാണ് മോമോ.
സിയാറ ലിയോണ്‍ ലോകത്തെ അറിയപ്പെടുന്ന സമ്പന്ന മേഖലയാണ്. ഇവിടെ പതിനായിരക്കണക്കിനു ആളുകള്‍ തങ്ങളുടെ പുരയിടങ്ങളിലും നിലങ്ങളിലും ചതുപ്പു നിലങ്ങളിലും ചെറുതും വലുതുമായ കുഴികള്‍ കുഴിച്ചും മണ്ണു നീക്കിയും രത്നക്കല്ലുകള്‍ ശേഖരിക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്. കിട്ടിയെങ്കില്‍ കിട്ടി എന്ന മനോഭാവത്തോടെ രത്നങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം നൂറ്റാണ്ടുകളായി നടത്തി വരുന്നവരാണ്.
സര്‍ക്കാര്‍ അധീനതയിലും സ്വകാര്യ മേഖലയിലുമായി നദികളിലും, അരുവികളിലും ഒക്കെ മണ്ണുകള്‍ നീക്കി അരിച്ചെടുത്തു രത്നക്കല്ലുകള്‍ കണ്ടെത്തുകയാണ് പതിവ്. ഇതിലൂടെ സമ്പന്നന്മാര് ആയവര്‍ ഏറെയാണ്. യാകുഡുവിലെ ഖനിയില്‍നിന്നും ഇമ്മാനുവേല്‍ മോമോയ്ക്കു കിട്ടിയത് 706 കാരറ്റ് രത്നത്തിന്റെ ഒരു കട്ടതന്നെയാണ്.
ഏകദേശം 3000 കോടിയോളം രൂപാ വിലവരുന്ന രത്നക്കല്ല്. ഇതുവരെ ലോകത്ത് കിട്ടിയ വലിയ രത്നക്കല്ലുകളില്‍ പത്താമത്തേതാണ് മോമോയുടെ കൈകളില്‍ എത്തിയ സൌഭാഗ്യക്കല്ല്. സിയാറയില്നിന്നു കണ്ടെത്തിയ രത്നക്കല്ലിന്റെ വലിപ്പത്തില്‍ രണ്ടാമത്തേതാണിത്.
1972-ല്‍ 968.9 കാരറ്റ് രത്നമായിരുന്നു ലഭിച്ചത്. സര്‍ക്കാരിന്റെ ലൈസന്‍സോടെ ഖനനം നടത്തുന്ന മോമോ മേഖലയിലെ ഖനന തൊഴിലാളികള്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുകയും അവരുടെ പ്രാദേശിക സഭയുടെ പാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു. മോമോയെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്തു വിട്ടിട്ടില്ല.
നേരത്തെ ഖനനത്തെ സംബന്ധിച്ചുപോലും കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും നടന്നിട്ടുണ്ട്. ആഭ്യന്തര യുദ്ധത്തില്‍ 1,20,000 പേര് കൊല്ലപ്പെട്ടിട്ടുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോമോയ്ക്കു കിട്ടിയ രത്നം, താന്‍ ഒരു ദൈവദാസനും വിശ്വസ്തനുമായതുകൊണ്ട് ഈ വിവരം രാജ്യത്തിന്റെ ഭരണകൂടത്തെ അറിയിക്കുകയാണ് ആദ്യം ചെയ്തത്.
സാധാരണ നിലയില്‍ ഇത്തരത്തില്‍ ലഭിക്കുന്ന വിലയേറിയ രത്നക്കല്ലുകള്‍ വിദേശ സഹായത്തോടെ രാജ്യത്തിനു പുറത്തേക്കു കടത്തുകയാണ് പതിവ്. മോമോ ഈ രത്നം വില്‍പ്പന നടത്തിയാല്‍ വിലയിലെ നാലു ശതമാനം സര്‍ക്കാരിനു നല്‍കേണ്ടി വരും.
ഇതോടൊപ്പം സിയാറാ ലിയോണിലെ നിയമപ്രകാരം ആദായ നികുതിയും നല്‍കണം. ഇതിലെ സര്‍ക്കാരിന്റെ ഭാഗം രാജ്യം മുഴുവനായുള്ള വികസന പരിപാടികള്‍ക്കായി ചിലവഴിക്കുമെന്ന് ഖനന മന്ത്രി മിന്കെയ്ലു മന്സാരോ പറഞ്ഞു. രത്നം തലസ്ഥാന നഗരിയായ ഫ്രീടൌണ്‍ സെന്‍ട്രല്‍ ബാങ്കിലെ ലോക്കറിലേക്കു മാറ്റുന്നതിനു മുമ്പായി ബുധനാഴ്ച പ്രസിഡന്റ് ഏണസ്റ്റ് സായ് കോറോമയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
ലേലത്തിലൂടെയായിരിക്കും രത്നം വില്‍പ്പന നടത്തുക. ഇമ്മാനുവേല്‍ മോമോയുടെ വിശ്വസ്തതയെ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. സാധാരണ നിലയില്‍ കരിഞ്ചന്തയില്‍ പോകേണ്ട വസ്തുവായിരുന്നു ഈ രത്നമെന്നും, ദൈവം രാജ്യത്തിനു നല്കിയ ഏറ്റവും അമൂല്യമായ സമ്മാനമാണ് ഈ രത്നമെന്നും ഏണസ്റ്റ് സായ് കോറോമ അഭിപ്രായപ്പെട്ടു.
രത്നത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നതും കയറ്റുമതിയ്ക്കുള്ള അനുവാദം നല്‍കുന്നതും സര്‍ക്കാരാണ്. 25 കാരറ്റ് രത്നത്തിന് 103 കോടിയാണ് മതിപ്പുവില. അറ്റ്ലാന്റിക് സമുദ്രതീരത്തു സ്ഥിതി ചെയ്യുന്ന സിയാറ ലിയോണ്‍ ലോകത്ത് 120-ാമത്തെ വലിയ രാജ്യമാണ്. ബൈബിള്‍ പറയുന്നു ” അല്പ്പത്തില് വിശ്വസ്തനായാല്‍ അധികത്തില്‍ നിന്നെ വിചാരകനാക്കും”.

