സാത്താനെന്നു പറഞ്ഞു രണ്ടു വയസുകാരനെ മാതാപിതാക്കള്‍ മരിക്കാന്‍ വിട്ടു; സന്നദ്ധ പ്രവര്‍ത്തക രക്ഷിച്ചു
അബുജ: ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ പരമ്പരാഗതമായി പിന്തുടര്‍ന്നു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കു ലോകം പുരോഗമിച്ചിട്ടും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല എന്നുള്ള കരളലിയിപ്പിക്കുന്ന ഒരു സംഭവമാണ് ഒരു സന്നദ്ധ പ്രവര്‍ത്തക പുറത്തുവിട്ട ഫെയ്സ് ബുക്ക് ചിത്രം വ്യക്തമാക്കുന്നത്.
സാത്താന്‍ കുഞ്ഞ് എന്നാരോപിച്ച് നൈജീരിയായിലെ മാതാപിതാക്കള്‍ രണ്ടു വയസുകാരനായ ആണ്‍കുഞ്ഞിനെ മരിക്കാനായി വീട്ടില്‍നിന്നും അകലെ ഉപേക്ഷിച്ചു. എട്ടു മാസമായി വഴിയരികില്‍ ഉപേക്ഷിക്കുന്ന ഭക്ഷണം കഴിച്ചാണ് ഈ പിഞ്ചുകുഞ്ഞ് തന്റെ ജീവന്‍ പിടിച്ചു നിര്‍ത്തിയത്. ഭക്ഷണം ലഭിക്കാതെ എല്ലും തോലുമായി പുഴുവരിച്ച നിലയില്‍ നഗ്നനായി തെരുവിലൂടെ അലഞ്ഞു നടന്ന കുഞ്ഞിനെ ജനുവരി 31ന് ആഫ്രിക്കയില്‍ ജീവിക്കുന്ന അഞ്ജാറിംഗ്രന്‍ ലോവന്‍ എന്ന ഡാനിഷ് യുവതി കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ ലോവന്‍ അവന് ആഹാരവും വെള്ളവും നല്‍കിയശേഷം ഒരു ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോപ്പ് എന്നു പേരിട്ടിരിക്കുന്ന ഇവനെ ലോവന്‍ ശരിക്കും പരിചരിച്ചു. ആരോഗ്യനിലയില്‍ കുറച്ചൊക്കെ മാറ്റം വരുത്താന്‍ കഴിഞ്ഞു എങ്കിലും പൂര്‍ണ്ണമായും ശരിയായ മാനസിക നിലയിലേക്കും, ആരോഗ്യകരമായ അവസ്ഥയിലേക്കും പോപ്പ് ഇനിയും എത്തേണ്ടതുണ്ട്.
കുഞ്ഞിനെ കണ്ടെത്തിയ ചിത്രം ലോവന്‍ തന്റെ ഫെയ്സ്ബുക്കില്‍ ഇടുകയുണ്ടായി. ഹോപ്പ് ഇപ്പോള്‍ തന്റെ മകനോടൊപ്പം കളിക്കുന്നുണ്ടെന്നും, പുഞ്ചിരിക്കുന്നുണ്ടെന്നും ലോവന്‍ പറയുന്നു. അന്ധവിശ്വാസങ്ങളുടെ ഭാഗമായി സാത്താന്‍ ആരോപണത്തില്‍പെട്ട പതിനായിരക്കണക്കിനു കുട്ടികള്‍ കടുത്ത പീഢനത്തിനും, അപമാനത്തിനും ഇരയായി മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരായി ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ കഴിയുന്നുണ്ട്.

