നാസി കൂട്ടക്കുരുതിയില്‍നിന്നും 699 യെഹൂദക്കുട്ടികളെ രക്ഷിച്ച നിക്കോളാസ് വിന്റണ്‍ അന്തരിച്ചു
ലണ്ടന്‍ : രണ്ടാംലോകമഹായുദ്ധകാലത്ത് 699 യെഹൂദ കുട്ടികളെ നാസികളുടെ കൂട്ടക്കുരുതിയില്‍നിന്നും രക്ഷിച്ച സര്‍ നിക്കോളാസ് വിന്റണ്‍ എന്ന മനുഷ്യസ്നേഹി ലണ്ടനില്‍ അന്തരിച്ചു. 106 വയസ്സായിരുന്നു അദ്ദേഹത്തിന്.
താന്‍ ഇങ്ങനെ ഒരു സാഹസം ചെയ്ത കാര്യം അദ്ദേഹം 50 വര്‍ഷത്തോളം മറച്ചു വെയ്ക്കുകയുണ്ടായി. 1988-ല്‍ ഭാര്യയാണ് നിലവറയില്‍നിന്ന് 1938-40 കളിലെ രക്ഷാ പ്രവര്‍ത്തനങ്ങളുടെ കുറിപ്പുകള്‍ അടങ്ങിയ ബുക്ക് കണ്ടെടുത്തതും വിവരം പുറം ലോകത്തെ അറിയിച്ചതും. ചെക്കോസ്ളോവാക്യയില്‍ നിന്നാണ് വിന്റണ്‍ യഹൂദ കുട്ടികളെ രക്ഷിച്ചത്.
ഓഹരി ബ്രോക്കറായിരുന്ന അദ്ദേഹം തന്റെ ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം ലണ്ടനില്‍നിന്ന് അവിടെയെത്തിയപ്പോഴാണ് ദുരന്ത സാഹചര്യം മനസിലായത്. ചില സുഹൃത്തുക്കളുടെയും അമ്മയുടെയും സഹായത്തോടെ നൂറുകണക്കിന് കുട്ടികളെ രക്ഷിച്ചു. നാസി ഉദ്യേഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തും ഒളിയാത്രകള്‍ നടത്തിയും ഒക്കെയായിരുന്നു രക്ഷാപ്രവര്‍ത്തനം.
രക്ഷപെട്ട കുട്ടികള്‍ പലരും യുദ്ധം കഴിഞ്ഞതോടെ അനാഥരായി. മാതാപിതാക്കള്‍ ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ മരിച്ചുപോയിരുന്നു. ആ കുട്ടികള്‍ ഇന്നും വിന്റന്റെ കുട്ടികള്‍ എന്നാണ് അറിയപ്പെടുന്നത്. അവരില്‍ പലരും പിന്നീട് ഉന്നതന്മാരായി.
ചലച്ചിത്ര സംവിധായകന്‍ കാരള്‍ റൈഷ്, ബ്രിട്ടീഷ് എം.പി.യായ ആല്‍ഫ്രഡ് ഡബ്സ്, ഇസ്രായേലി വ്യോമസേനയുടെ പ്രധമ മേധാവി ഹ്യൂഗോ മാറോം, ജനിതക ശാസ്ത്രജ്ഞ റൊറ്റ ലാക്സോവ, കാനേഡിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോഷ് ലെസിംഗര്‍ , ഗ്രന്ഥകാരി വേര ഗിസിംഗ് തുടങ്ങിയവര്‍ വിന്റന്റെ കുട്ടികളില്‍ പെടുന്നു. 1998-ല്‍ വിന്റണു ചെക്കോസ്ളോവാക്യയുടെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചു. ബ്രിട്ടന്‍ പ്രഭു പദവി നല്‍കി.