ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു
പി പി ചെറിയാൻ
ന്യൂയോർക് : കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 2.5 മടങ്ങ് വർദ്ധിച്ചു. 2016-ൽ 63 ബില്യൺ ഡോളർ ആയിരുന്നത് കഴിഞ്ഞ വർഷം 151 ബില്യൺ ഡോളറായി ഉയർന്നു.
ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് (IFAD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
ലോകത്തിൽ ഏറ്റവും കൂടുതൽ പണം പ്രവാസികളിൽ നിന്നും ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്.
ആഗോളതലത്തിൽ കഴിഞ്ഞ വർഷം പ്രവാസികളുടെ പണം അയയ്ക്കൽ 728.6 ബില്യൺ ഡോളറിലെത്തി.
2016-ലെ കണക്കുകളുടെ ഇരട്ടിയാണിത്. കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഇത് സഹായിക്കുന്നുവെന്ന് IFAD വ്യക്തമാക്കി.
ഇന്ത്യയുടെ ആധാർ , യു.പി.ഐ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പണം കൈമാറ്റം വേഗത്തിലാക്കാൻ സഹായിച്ചതായി റിപ്പോർട്ട് പറയുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണം അയയ്ക്കലാണ് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് പ്രധാന പിന്തുണ നൽകുന്നത്.

