ഛത്തീസ്ഗഡ് ഗ്രാമത്തിലെ ഏക ക്രൈസ്തവ കുടുംബത്തിന്റെ വീട് തകര്‍ത്തു
ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സുക്മ ജില്ലയിലെ മുകാരം ഗ്രാമത്തിലെ ഏക ക്രൈസ്തവ കുടുംബമായ സോഡി ദേവയുടെ കുടുംബ വീട് വര്‍ഗ്ഗീയ വാദികള്‍ പൊളിച്ചു മാറ്റി.
2025 സെപ്റ്റംബര്‍ 28-ന് ഞായറാഴ്ച രാവിലെ 10 മണിയോടെ സര്‍പഞ്ച് മദ്വി കോസയുടെയും പട്ടേല്‍ ബോജ്വിയുടെയും നേതൃത്വത്തില്‍ ജനക്കൂട്ടം വീട് തകര്‍ക്കുകയും സോഡി ദേവയെയും കുടുംബത്തെയും ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിക്കാന്‍ ഗ്രാമവാസികള്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സുക്മ ജില്ലയില്‍നിന്നുള്ള സന്തോഷ് മാര്‍ക്കം ഒരു മാദ്ധ്യമത്തോടു പറഞ്ഞു.
കഴിഞ്ഞ നാലര വര്‍ഷമായി ദേവ ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്നു. അവന് വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ വീട് പൊളിച്ചു മാറ്റി കുടുംബത്തെ ഓടിച്ചു കളഞ്ഞു. മാര്‍ക്കം പറഞ്ഞു.
അക്രമികള്‍ വീടു തകര്‍ത്തു വീട്ടിലെ എല്ലാ സ്വത്തുക്കളും നശിപ്പിച്ചു. വയലുകളില്‍ വിളകള്‍ പിഴുതെറിയപ്പെട്ടു. ദേവയുടെ ഭാര്യയായ ഗംഗി (32) ജനക്കൂട്ടത്തില്‍നിന്ന് ശാരീരിക ആക്രമണവും പൊതുജന അവഹേളനവും നേരിട്ടു. 12ഉം, 16ഉം വയസ്സുള്ള ദമ്പതികളുടെ രണ്ടു മക്കള്‍ ദൃക്സാക്ഷികളായി.
ആക്രമണത്തെ തുടര്‍ന്ന് കുടുംബം 15 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് രക്ഷപെട്ടു.
സോഡി ദേവയുമായി സംസാരിച്ചതിനുശേഷം റിലിജിയസ് ലിബര്‍ട്ടി കമ്മീഷന് ഓഫ് ദി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. ഗ്രാമവാസികള്‍ ഈ പ്രദേശത്ത് ക്രിസ്ത്യാനികളെ അനുവദിക്കുന്നില്ല.
പാസ്റ്റര്‍ ബെറ്റസ് ശുശ്രൂഷിക്കുന്ന രണ്ട് കിലോമീറ്റര്‍ അകലെയുള്ള സെഹ്താല് ഹാറിലെ ഒരു ചര്‍ച്ചില്‍ ദേവയും കുടുംബവും പതിവായി ആരാധനയ്ക്കായി പോകുന്നുണ്ട്.

