മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കുശേഷം ലോകാരോഗ്യ സംഘടന സുപ്രധാന പാന്‍ഡമിക് കരാര്‍ അംഗീകരിച്ചു
ജനീവ: 2020-നും 22-നും ഇടയില്‍ ലക്ഷക്കണക്കിനു ആളുകളുടെ ജീവന്‍ അപഹരിച്ച വിനാശകരമായ കോവിഡ് 19 പൊട്ടിപ്പുറപ്പെടലിനെത്തുടര്‍ന്നു ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആഗോള സന്നദ്ധതയും പ്രതികരണവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ചരിത്രപ്രധാനമായ പാന്‍ഡെമിക് കരാര്‍ ലോകാരോഗ്യ സംഘടന (ഡബ്ളിയുഎച്ച്ഒ) ചൊവ്വാഴ്ച ഔദ്യാഗികമായി അംഗീകരിച്ചു.
മൂന്നു വര്‍ഷത്തിലേറെയായി തീവ്രമായ ചര്‍ച്ചകള്‍ക്കുശേഷം ജനീവയില്‍ നടന്ന 78-ാമത് ലോകോരോഗ്യ അസംബ്ളിയില്‍ സമവായത്തിലൂടെ കരാര്‍ അംഗീകരിച്ചു.
ഡബ്ളിയുഎച്ച്ഒ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ചര്‍ച്ച ചെയ്ത രണ്ടാമത്തെ അന്താരാഷ്ട്ര നിയമ ഉടമ്പടിയായി കണക്കാക്കിയ ഈ അംഗീകാരത്തെ തുടര്‍ന്നു അംഗരാജ്യങ്ങള്‍ കരഘോഷത്തോടെയാണ് കാരര്‍ പ്രഖ്യാപനത്തെ വരവേറ്റത്.
നമ്മുടെ രാജ്യങ്ങളുടെ നേതൃത്വം, സഹകരണം, പ്രതിബദ്ധത എന്നിവ കാരണം ലോകം ഇന്ന് കൂടുതല്‍ സുരക്ഷിതമാണ്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയോസിസ് പറഞ്ഞു. പൊതുജനാരോഗ്യം, ശാസ്ത്രം, ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിജയമാണ് ഈ കരാര്‍.
മെച്ചപ്പെട്ട അന്താരാഷ്ട്ര ഏകോപനം, ഉയര്‍ന്നുവരുന്ന രോഗകാരികളെക്കുറിച്ചുള്ള വേഗത്തിലുള്ള ഡാറ്റാ പങ്കിടല്‍, മെച്ചപ്പെട്ട നിരീക്ഷണ സംവിധാനങ്ങള്‍, ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ വാക്സിനുകള്‍, ചികിത്സകള്‍, രോഗനിര്‍ണ്ണയങ്ങള്‍ എന്നിവയിലേക്കുള്ള തുല്യമായ പ്രവേശനം എന്നിവ ഈ ഉടമ്പടി വിശദീകരിക്കുന്നു.
കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് ഒത്തിരി പോരായ്മകള്‍ക്കും ഏകോപനമില്ലായ്മയും മൂലം പ്രതിരോധ നടപടികള്‍ പലപ്പോഴും താളം തെറ്റിയതായി ചില അംഗങ്ങള്‍ നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ കരാര്‍ നിലവില്‍ വന്നത്.

