ലാവോസില്‍ ക്രിസ്ത്യന്‍ ആരാധന തടസ്സപ്പെടുത്തി; വിശ്വാസികളെ നാടുകടത്തി
സലാവാന്‍ : തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ലാവോസില്‍ സലാവാന്‍ പ്രവിശ്യയിലെ ഒരു പ്രാദേശശിക ക്രിസ്ത്യന്‍ കുടുംബത്തില്‍ അവരുടെ വീട് നഷ്ടപ്പെടുകയും വിശ്വാസത്തിന്റെ പേരില്‍ നാടു കടത്തപ്പെടുകയും ചെയ്തു.
അതിനുശേഷം മറ്റൊരു പ്രവിശ്യയില്‍ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ഒരു ഹൌസ് ചര്‍ച്ചിന്റെ ആരാധന തടസ്സപ്പെടുത്തുകയും അറസ്റ്റു ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
സാവന്ന ഖേത്ത് പ്രവിശ്യയിലെ ഖംപൂ ഗ്രാമത്തില്‍ അസഫോണ്‍ ജില്ലയിലെ ഡെപ്യൂട്ടി വില്ലേജ് ചീഫും പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരും ചര്‍ച്ചിലെത്തി ആരാധന തടസ്സപ്പെടുത്തുകയും പാസ്റ്റര്‍ സാര്‍ഡ് ഒന്‍മ്യുണ്‍സിയോടും മറ്റ് 17 വിശ്വാസികളോടും ആരാധന നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആരാധന നടത്തിയാല്‍ അറസ്റ്റു ചെയ്യുമെന്നും വലിയ തുക പിഴ ഈടാക്കുമെന്നും അറിയിച്ചു. ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് ആളുകള്‍ വന്നതു മൂലം ആത്മാക്കളെയോ ദൈവങ്ങളെയോ കോപിപ്പിച്ചു ഗ്രാമത്തിലെ മറ്റ് ആളുകള്‍ക്ക് അസുഖം വരികയോ മരിക്കുകയോ ചെയ്താല്‍ ക്രിസ്ത്യാനികള്‍ക്കായിരിക്കും ഉത്തരവാദിത്വമെന്നും വലിയ പിഴ ചുമത്തുമെന്നുമാണ് ഭീഷണി.
2019-ല്‍ ആനിമിസ്റ്റ് ഗ്രാമത്തിലെ ഒരു കുടുംബം അവിടെ ആദ്യത്തെ ക്രിസ്ത്യാനികളായശേഷം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 180-ലേറെ ഗ്രാമീണര്‍ ക്രിസ്തുവിനെ സ്വീകരിച്ചതായി എച്ച്ആര്‍ഡബ്ളിയുഎല്‍ആര്‍എഫ് എന്ന സംഘടന പറഞ്ഞു. അങ്ങനെ ഭീഷണിയും ഉപദ്രവവും തുടര്‍ന്നതിനാല്‍ ചിലരെ തിരികെ പഴയ മതത്തിലേക്കു കൊണ്ടുപോകുവാന്‍ ഭരണകൂടത്തിനു സാധിച്ചു.
ലാവോസ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30-ല്‍ മതങ്ങളില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം അംഗീകരിക്കുന്നുണ്ട്. ആഗോള ക്രൈസ്തവ പീഢനങ്ങളില്‍ ലോകത്ത് അമ്പത് രാജ്യങ്ങളില്‍ ലാവോസ് 31-ാം സ്ഥാനത്താണ്.
ക്രിസ്ത്യാനിയാകുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നാണ് ലാവോസ്. എങ്കിലും വര്‍ഷംതോറും ആയിരക്കണക്കിനു ആളുകളാണ് രാജ്യത്ത് ക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നത്.

