വധഭീഷണി: ട്രംപിനു മുന്നില്‍ പരാതിയുമായി വടക്കന്‍ കൊറിയന്‍ സംഘം
വാഷിംഗ്ടണ്‍ ഡി.സി.: ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ലോകത്ത് മുമ്പന്തിയില്‍ നില്ക്കുന്ന വടക്കന്‍ കൊറിയയില്‍ സുവിശേഷം പങ്കുവെച്ചതിനു തന്റെ കസിന്റെ കുടുംബത്തെ മുഴുവനും വധിക്കുമെന്നു ഭരണകൂടത്തിന്റെ ഭീഷണിയുണ്ടെന്ന പരാതിയുമായി വടക്കന്‍ കൊറിയന്‍ യുവാക്കള്‍ യു.എസ്. പ്രസിഡന്റിനെ സമീപിച്ചു.
ജൂലൈ 18-ന് വാഷിംഗ്ടണ്‍ ഡി.സി.യില്‍ എത്തിയ സംഘം വൈറ്റ് ഹൌസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചുകൊണ്ടാണ് വടക്കന്‍ കൊറിയയിലെ ദുരിതങ്ങള്‍ വിവരിച്ചത്.
വടക്കന്‍ കൊറിയയിലെ കിരാത ഭരണകൂടത്തെ അംഗീകരിക്കാത്ത, അവിടെനിന്നും രക്ഷപെട്ടുപോന്ന ഇല്യോംഗ് ജു ഉള്‍പ്പെടെയുള്ള നാട്ടുകാരാണ് പ്രസിഡന്റിനെ നേരിട്ടു കണ്ടത്. 1996-ല്‍ വടക്കന്‍ കൊറിയയില്‍ ജനിച്ച ജൂ തെക്കന്‍ കൊറിയയില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന സുവിശേഷ റേഡിയോ പരിപാടികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ക്രമേണ അതില്‍ ആകൃഷ്ടരായി. തുടര്‍ന്നു ജൂവും മാതാപിതാക്കളും സഹോദരങ്ങളും ക്രിസ്തുവിങ്കലേക്കു കടന്നുവന്നു. 2012-ല്‍ തെക്കന്‍ കൊറിയയിലെ സോളില്‍ താമസിക്കുകയാണ്.
തന്റെ ബന്ധുക്കളായവരും വിശ്വാസത്തിലേക്കു കടന്നുവന്നു. എന്നാല്‍ ഇവര്‍ ഇപ്പോള്‍ വധഭീഷണിയുടെ നിഴലിലാണെന്ന് ജൂ ട്രംപിനോടു പറഞ്ഞു. ട്രംപിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ റിലീജിയസ് ഫ്രീഡം മാന്ത്രാലയമാണ് വേദി ഒരുക്കിയത്. ലോകത്തിന്റെ 17 രാജ്യങ്ങളില്‍ നിന്നായി വിവിധ പീഢനങ്ങളെ അതിജീവിച്ചെത്തിയ 30 പേര് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
ചൈന, ക്യൂബ, തിബറ്റ്, പാക്കിസ്ഥാന് , ഇറാന് , ബര്‍മ്മ, ശ്രീലങ്ക, എറിത്രിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമാണ് പീഢിതര്‍ എത്തിയത്. കൂടിക്കാഴ്ചയില്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസ്സിഡര്‍ സാം ബ്രൌണ്‍ ബക്ക്, ട്രംപിന്റെ ഉപദേശക പൌള വൈറ്റ്, അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രു ബ്രണ്സണ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു.
അമേരിക്ക പീഢിതര്‍ക്കൊപ്പം എല്ലായ്പ്പോഴും ഉണ്ടായിരിക്കുമെന്ന് അവര്‍ക്ക് ഉറപ്പു നല്കി. വൈറ്റ് ഹൌസില്‍ എത്തിയവര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.


Comments are closed.