ട്രംപിന്റെ ആദ്യ വര്‍ഷത്തില്‍ യു.എസില്‍ എത്തിയത് 27,000 അഭയാര്‍ത്ഥി ക്രൈസ്തവര്‍
വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് വന്ന് ആദ്യ വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി അഭയാര്‍ത്ഥികളായി യു.എസില്‍ എത്തിയത് 27,000 ക്രൈസ്തവരെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ട്രംപ് വിദേശികളായ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുന്നതായി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് പ്രമുഖ സുവിശേഷ മനുഷ്യാവകാശ സംഘടനയായ വേള്‍ഡ് റിലീഫ് ഈ വിവരം പുറത്തു വിട്ടത്. കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2017-18 സാമ്പത്തിക വര്‍ഷം 50,000 ക്രൈസ്തവര്‍ക്ക് ആതിഥ്യമരുളാനാണ് ശ്രമം.
സിറിയ, കോംഗോ, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി സ്ത്രീകള്‍ , കുട്ടികള്‍ , പുരുഷന്മാര് ഉള്‍പ്പെടെ പതിനായിരക്കണക്കിനു അഭയാര്‍ത്ഥികളാണ് അമേരിക്കയിലേക്ക് എത്തുവാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എല്ലാ വിഭാഗം അഭയാര്‍ത്ഥികളെയും ബാധിച്ചിരുന്നു.
തങ്ങള്‍ ജനിച്ചു വളര്‍ന്ന രാജ്യങ്ങളില്‍ നടക്കുന്ന കടുത്ത പീഢനങ്ങളെത്തുടര്ന്നും, ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ മൂലവുമാണ് സുരക്ഷിത സ്ഥലം എന്ന നിലയില്‍ അമേരിക്കയിലേക്കു കടക്കുവാന്‍ ജനം ആഗ്രഹിക്കുന്നത്.
എന്നാല്‍ ട്രംപിന്റെ ചില തീരുമാനങ്ങള്‍ കടുത്തതായിപ്പോയെന്ന് ക്രൈസ്തവര്‍ പോലും തെറ്റിദ്ധരിച്ചതിനാല്‍ അമേരിക്കയെ ശക്തമായ ഭാഷയില്‍ പല നേതാക്കളും വിമര്‍ശിച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ ഭരണകാലത്തുതന്നെ ഇത്രയും ക്രൈസ്തവരെ യു.എസില്‍ അഭയാര്‍ത്ഥികളായി സ്വീകരിച്ചതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്.
ഒബാമ പ്രസിഡന്റായിരുന്ന 2016-ല്‍ 36,822 ക്രൈസ്തവരാണ് യു.എസില്‍ എത്തിയത്. ജോര്‍ജ്ജ് ഡബ്ള്യു ബുഷിന്റെ അവസാന വര്‍ഷ കാലത്ത് 32,718 ക്രൈസ്തവ അഭയാര്‍ത്ഥികളാണ് യു.എസില്‍ താമസിക്കാനെത്തിയത്.
ട്രംപ് മനസാക്ഷിയില്ലാത്തവനെന്നും ക്രൈസ്തവര്‍ക്കുപോലും നീതി കിട്ടുന്നില്ലെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു പല കോണില്‍നിന്നും ഉണ്ടായിരുന്നത്. ആ പ്രചരണത്തിന്റെ മുനയൊടിക്കാനായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

