ഹൂസ്റ്റണിലെ നാസ ആസ്ഥാനത്ത് യേശുക്രിസ്തുവിന്റെ പേരുപോലും ഉച്ചരിക്കരുതെന്ന് വിലക്ക്
ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഹൂസ്റ്റണ്‍ കേന്ദ്രമാക്കിയുള്ള നാസയുടെ ജോണ്സണ് സ്പേസ് സെന്ററില്‍ ഉദ്യേഗസ്ഥരുടെയും, ജോലിക്കാരുടെയും ഇടയില്‍ നടക്കുന്ന ആത്മീയ കൂട്ടായ്മകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
നാസയിലെ ക്രൈസ്തവരായ ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്കു ഭക്ഷണ സമയത്തിനുശേഷം ലഭിക്കുന്ന ഇടവേളകളില്‍ അവര്‍ ഒന്നിച്ചുകൂടി കര്‍ത്താവിനെ പാടി സ്തുതിച്ച് ആരാധിക്കാറുണ്ട്. ഇത് വര്‍ഷങ്ങളായി നടന്നു വരുന്ന പതിവാണ്. എന്നാല്‍ അടുത്തകാലത്ത് ചില ഉന്നത ഉദ്യോഗസ്ഥന്മാര് ക്രൈസ്തവര്‍ ഇനി ഇത്തരം ആത്മീയ കൂട്ടായ്മകള്‍ നടത്താതിരിക്കാന്‍ ശ്രമം നടത്തി.
യേശു എന്ന പേരുപോലും പറയാന്‍ പാടില്ലെന്ന് ശഠിച്ചതായി ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ കൗണ്‍സില്‍ ജറിമി ഡൈയ്സ് ഒരു ക്രിസ്ത്യന്‍ വാര്‍ത്താ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. നാസയ്ക്കു ഒരു പാരമ്പര്യ സ്വഭാവമുണ്ട്. ഇവിടുത്തെ എല്ലാ ജോലിക്കാര്‍ക്കും അവരവരുടേതായ വിശ്വാസപ്രമാണങ്ങള്‍ ആചരിക്കാനും ബഹുമാനിക്കാനും സ്വാതന്ത്ര്യമുണ്ട്.
ഇതിനു ഇനി മാറ്റമുണ്ടാകുകയില്ല. അമേരിക്ക അപ്പോളോ എന്ന ശൂന്യാകാശ വാഹനം ഭ്രമണപഥത്തിലേക്കു വിക്ഷേപിച്ചപ്പോള്‍ അതിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ അന്ന് ഉല്‍പ്പത്തി പുസ്തകം 1-ാം അദ്ധ്യായം 1-ാം വാക്യം ശൂന്യാകാശത്തിനുള്ളില്‍ ഇരുന്നു വായിച്ചിരുന്നു. ഇതിനെതിരായി 1969-ല്‍ ചില നിരീശ്വര വാദികള്‍ കേസ് നടത്തിയെങ്കിലും നാസയ്ക്കു അനുകൂലമായി കോടതി വിധി ഉണ്ടായ കാര്യം ജറിമി പരാമര്‍ശിക്കയുണ്ടായി.
ഏതെങ്കിലും ആഫ്രിക്കന്‍ , ഏഷ്യന്‍ രാഷ്ട്രങ്ങളിലാണ് ഈ ഹീനമായ നിലപാടുകള്‍ എടുത്തതെങ്കില്‍ അതിനു വളരെ വാര്‍ത്താ പ്രാധാന്യം ഉണ്ടാകുമായിരുന്നില്ല. കാരണം ഇവിടങ്ങളില്‍ അക്രൈസ്തവരും, നിരീശ്വരവാദികളുമാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. എന്നാല്‍ ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള അമരിക്കയില്‍ യേശുക്രിസ്തുവിനെതിരായ നീക്കങ്ങള്‍ നടത്തുതില്‍ നിന്നും അമേരിക്ക എത്രമാത്രം മാറിക്കഴിഞ്ഞു എന്നു ചിന്തിക്കേണ്ടതുണ്ട്.

