വിവാഹ തര്‍ക്കങ്ങളില്‍ വ്യാജ പോക്സോ പരാതികള്‍ ഉയര്‍ത്തുന്നത് ആശങ്കാ ജനകമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: വിവാഹ തര്‍ക്ക കേസുകളില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വ്യാജ പോക്സോ പരാതികള്‍ ആയുധമാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നത് അതീവ ആശങ്കാജനകമാണെന്ന് സുപ്രീം കോടതി.
നിയമത്തെ സ്വന്തം നേട്ടങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്യുന്നത് നിരപരാധികളെ കടുത്ത പീഢനങ്ങളിലേക്ക് തള്ളിവിടുകയാണെന്നും ഇത് ജുഡീഷ്യല്‍ സംവിധാനത്തിനു മേല്‍ അനാവശ്യ ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
യു.പി.യില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഒരു സ്ത്രീ നല്‍കിയ പത്തിലധികം ക്രിമിനല്‍ കേസുകള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ സിവി നാഗരത്ന, ഉജ്ജല്‍ ജയിന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
14 വയസുള്ള സ്വന്തം മകളെ ഭര്‍ത്താവും ഭര്‍ത്തൃ സഹോദരനും ചേര്‍ന്ന് പീഢിപ്പിച്ചു എന്നതടക്കമുള്ള ഗുരുതരമായ കേസുകളാണ് സ്ത്രീ നല്‍കിയിരുന്നത്.
എന്നാല്‍ ശാസ്ത്രീയമായ പരിശോധനയിലും അന്വേഷണത്തിലും ഇവയെല്ലാം കെട്ടിച്ചമച്ച വ്യാജ പരാതികളാണെന്ന് കോടതിക്കു ബോധ്യമാകുകയായിരുന്നു.
വിവാഹ ബന്ധത്തില്‍ വിള്ളലുകളുണ്ടാകുമ്പോള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാനും ഭര്‍ത്താവിനെ സമ്മര്‍ദ്ദത്തിലാക്കാനും ക്രിമിനല്‍ നിയമങ്ങളെ പലരും ആയുധമാക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

