ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന് ട്രംപ്; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ വിവാദം പുകയുന്നു
പി പി ചെറിയാൻ
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
കിമ്മലിനെ എബിസി, ഡിസ്നി എന്നിവയിൽ നിന്ന് ഉടനടി പുറത്താക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
വിവാദത്തിന് പിന്നിൽ കഴിഞ്ഞ വ്യാഴാഴ്ച തന്റെ ഷോയ്ക്കിടെ പ്രഥമ വനിതാ മെലാനിയ ട്രംപിനെക്കുറിച്ച് കിമ്മൽ നടത്തിയ പരാമർശമാണ് വിവാദമായത്.
മെലാനിയയെ “പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിധവയെപ്പോലെ തിളങ്ങുന്നു” എന്നായിരുന്നു കിമ്മൽ വിശേഷിപ്പിച്ചത്. ഇത് വെറും തമാശയല്ലെന്നും മറിച്ച് അക്രമത്തിനുള്ള ആഹ്വാനമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
കിമ്മലിന്റേത് “വെറുപ്പും അക്രമവും നിറഞ്ഞ വാചകങ്ങളാണ്” എന്ന് മെലാനിയ ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ഇത്തരം ആളുകൾക്ക് ഓരോ വൈകുന്നേരവും ജനങ്ങളുടെ വീട്ടിലെത്താൻ അവസരം നൽകരുതെന്നും അവർ കൂട്ടിച്ചേർത്തു.
ശനിയാഴ്ച വൈറ്റ് ഹൗസ് ഡിന്നറിനിടെ ട്രംപും മെലാനിയയും ഇരുന്നിരുന്ന വേദിക്ക് സമീപം വെടിവെപ്പ് നടന്നിരുന്നു. ആർക്കും പരിക്കേറ്റില്ലെങ്കിലും പ്രതിയായ കോൾ അലനെ പിടികൂടി വധശ്രമത്തിന് കേസെടുത്തു.
സെപ്റ്റംബറിൽ ചാർളി കിർക്കിന്റെ വധവുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിലും കിമ്മൽ സമാനമായ വിമർശനങ്ങൾ നേരിട്ടിരുന്നു.
നിലവിൽ ഈ വിഷയത്തിൽ എബിസി ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

