കേരളത്തില്‍ ബി.ജെ.പി. പെന്തക്കോസ്തുകാരേയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു
കോട്ടയം: എസ്.എന്‍ .ഡി.പി.യെ കൈയ്യിലെടുത്ത ബി.ജെ.പി പെന്തക്കോസ്ത് വിഭാഗങ്ങളേയും ലക്ഷ്യമിട്ട് നീക്കങ്ങള്‍ ആരംഭിച്ചതായി വാര്‍ത്ത.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്തെ പ്രബല പെന്തക്കോസ്ത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനായി പദ്ധതി തയ്യാറാക്കിയതായി മംഗളം ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. യു.ഡി.എഫ്, എല്‍ .ഡി.എഫ് മുന്നണികള്‍ കാലാകാലങ്ങളായി തങ്ങളെ അവഗണിക്കുകയാണെന്ന പെന്തക്കോസ്തു വിഭാഗങ്ങളുടെ പരാതി മുതലെടുത്താണ് ബി.ജെ.പി. പുതിയ നീക്കം തുടങ്ങിയിരിക്കുന്നതെന്നു പത്രത്തിന്റെ ആഗസ്റ്റ് 4-ലൈ ലക്കത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിക്കുകയും അവരുടെ ആവശ്യങ്ങളും പരാതികളും ശരവേഗത്തില്‍ പരിഹരിക്കുകയും ചെയ്യുന്ന മുന്നണികള്‍ തങ്ങളെ അവഗണിക്കുകയാണെന്ന പരാതി ഒരുവിഭാഗം ഉന്നയിച്ചിരുന്നു. ഈ അസംതൃപ്തരെ കൂടെ കൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ശ്രമം. ഇവരുമായി ബി.ജെ.പി. നേതൃത്വം ചര്‍ച്ച് ആരംഭിച്ചതായും വാര്‍ത്തയില്‍ പറയുന്നു.
ഈ വാര്‍ത്ത ഏത് പെന്തക്കോസ്ത് വിഭാഗത്തെയാണ് ഉദ്ദേശിക്കുന്നതെന്നും ആര് ആരുമായി ചര്‍ച്ച നടത്തിയെന്നും വ്യക്തമല്ല. ആയതിനാല്‍ ഈ വാര്‍ത്ത എത്രത്തോളം വിശ്വാസ്യത പുലര്‍ത്തുന്നതാണെന്ന് പറയുവാന്‍ സാദ്ധ്യമല്ല. ഒരു കാര്യം വ്യക്തമാക്കിയത് ശരിയാണ്, കേരളത്തിലെ ഇടത് – വലത് മുന്നണികള്‍ പെന്തക്കോസ്തു വിഭാഗങ്ങളെ തങ്ങളുടെ ഫിക്സഡ് വോട്ടര്‍മാരായി കണ്ടു വരുന്നതാണ് പതിവ്.
പ്രത്യേകിച്ച് യു.ഡി.എഫ് നേതൃത്വം. മറ്റു ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിക്കുകയും അവരുടെ ആവശ്യങ്ങള്‍ കേട്ട് എല്ലാം വാരിക്കോരി കൊടുക്കുന്നതും ശരിയാണ്. ഇത് ഭൌതികകാര്യങ്ങളില്‍ മാത്രമാണെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ആത്മീക കാര്യങ്ങളില്‍ പൌരോഹിത്യ സഭകള്‍ക്ക് യാതൊരു താല്‍പ്പര്യവുമില്ല. സ്ഥാപനങ്ങള്‍ വര്‍ദ്ധിപ്പിച്ചു പണം സമ്പാദിക്കണം എന്നു മാത്രമാണ് അവരുടെ ലക്ഷ്യം.
എന്നാല്‍ പെന്തക്കോസ്തു-ബ്രദറണ്‍ സമൂഹം അപ്രകാരമല്ല ചിന്തിക്കുന്നത്. കര്‍ത്താവ് ഏല്‍പ്പിച്ച ദൌത്യം അതിനായുള്ള പ്രവര്‍ത്തനം, കടപ്പാട് എന്നിവ ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ ക്രൈസ്തവ മിഷണറി-സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശം അനുവദിക്കുക, വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടയാതിരിക്കുക, അവരെ ഉപദ്രവിക്കാതിരിക്കുക, ഗുണം ചെയ്തില്ലെങ്കിലും ദ്രോഹിക്കാതിരിക്കുകയെങ്കിലും ചെയ്യുക എന്നിങ്ങനെയാണ് അവര്‍ ചിന്തിക്കുന്നത്.
ഒരു കാര്യം കൂടി, മംഗളം റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്തയുമായി അനുബന്ധിച്ച് മനസ്സിലാക്കാം: കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു പ്രമുഖ മുന്നണി തിരുവനന്തപുരത്ത് ചില പാസ്റ്റര്‍മാരെ വിളിച്ചുകൂട്ടിയ വാര്‍ത്ത പുറത്തു വന്നിരുന്നു. അവരില്‍ ചിലര്‍ വോട്ടിനായി പണം വാങ്ങിയെന്നും ചിലര്‍ പ്രചരിപ്പിച്ചു. ഇത് പെന്തക്കോസ്തുകാര്‍ക്ക് നാണക്കേടുണ്ടാക്കി.
ഇനി അപ്രകാരമുള്ള ചില ഇടപാടുകള്‍ക്കായി ഏതെങ്കിലും പെന്തക്കോസ്തു നേതാക്കളോ, പാസ്റ്റര്‍മാരോ ആഗ്രഹിക്കുന്നോ എന്നും സംശയിക്കുന്നു. ചിലര്‍ സ്ഥാനമാനങ്ങള്‍ക്കായി പല സംഘടനകളും രൂപീകരിച്ചിട്ടുണ്ട്. പണം ഉണ്ടാക്കാനുള്ള ഒരു സൂത്രവിദ്യയാണോ ഇത് എന്നും അറിയില്ല.
ഒരു കാര്യം വ്യക്തമാണ്, മറ്റു മത നേതാക്കള്‍ അനുയായികളെ വച്ച് സ്വന്തം താല്‍പ്പര്യങ്ങള്‍ സാധിക്കാനായി വിലപേശുന്ന തന്ത്രം പെന്തക്കോസ്തു നേതാക്കളാരെങ്കിലും പയറ്റുന്നുവെങ്കില്‍ അവര്‍ക്ക് അയ്യോ കഷ്ടം.

