കോവിഡിനേക്കാള്‍ മാരകമായ അടുത്ത മഹാമാരി; ജീവന് വച്ചത് 48500 വര്‍ഷം പഴക്കമുള്ള വൈറസെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാതെ, ലോകത്തിന്റെ മനസ്സില്‍ നിന്നും മായാതെ നിലനില്‍ക്കുമ്പോഴും മറ്റൊരു ദുരന്തത്തിന്റെ മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്രലോകം. കോവിഡിനേക്കാള്‍ മാരകമായ അടുത്ത മഹാമാരി ആര്‍ട്ടിക് പ്രദേശങ്ങളിലും മറ്റും മഞ്ഞുപാളികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന വൈറസുകള്‍ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ചാണ് ഗവേഷകരുടെ മുന്നറിയപ്പ്.
ആര്‍ട്ടിക് പെര്‍മാഫ്രോസ്റ്റ് ഉരുകുന്നത് മാരക വൈറസുകള്‍ പുറത്തുവരാനിടയാകുമെന്നും ഇത് ഒരുപക്ഷേ ലോകത്ത് ഒരു ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് കാരണമായേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഗോള താപനം മൂലമുള്ള താപനില ഉയരുന്നതിനാല്‍ തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ ക്രമാതീതമായി ഉരുകുന്നുണ്ട്.
വര്‍ഷങ്ങളായി ഇവയില്‍ തണുത്തുറഞ്ഞ് കിടക്കുന്ന വൈറസുകളുമായി ബന്ധപ്പെട്ട അപകട സാദ്ധ്യതകള്‍ നന്നായി മനസ്സിലാക്കാന്‍ 2022-ല്‍ സൈബീരിയയില്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് കണ്ടെത്തിയ പുരാതന വൈറസ് സാമ്പിളുകളില്‍ ചിലതിനെ ശാസ്ത്രജ്ഞര്‍ പുനരുജ്ജീവിപ്പിച്ചിരുന്നു.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെര്‍മാഫ്രോസ്റ്റ് മണ്ണുമായി ഇടകലര്‍ന്ന മഞ്ഞ് ഉരുകുകയും പുരാതന വൈറസുകള്‍ പുറത്തെത്തുകയും ചെയ്യും. ഇത്തരം വൈറസുകള്‍ ഇതുവരെ കാര്യമായ ഭീഷണി ഉയര്‍ത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ അതിനുള്ള സാദ്ധ്യത പാടേ തള്ളിക്കളയാനാകില്ല.
അതിനാല്‍ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടത് ആവശ്യമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വടക്കന്‍ റഷ്യയിലെ സൈബീരിയായില്‍ നൂറുകണക്കിനു വര്‍ഷങ്ങളായി തണുത്തുറഞ്ഞു കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് പെര്‍മാഫ്രോസ്റ്റ് എന്നറിയപ്പെടുന്നത്.
മണ്ണും മഞ്ഞും ഇടകലര്‍ന്ന മേഖലകളില്‍നിന്നും പെര്മാഫ്രസ്റ്റുകള് ശേഖരിച്ച അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളില്‍പ്പെടുന്ന 13 വൈറസുകളാണ് ഗവേഷകര്‍ നേരത്തെ തിരിച്ചറിയുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തത്.
48500 വര്‍ഷം പഴക്കമുള്ള ഒരു വൈറസിനെയും ഗവേഷകര്‍ ഇക്കൂട്ടത്തില്‍ പുനരുജ്ജീവിപ്പിച്ചു. ഇവയ്ക്ക് അമീബയെ ബാധിക്കാന്‍ ശേഷിയുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി പെര്‍മാഫ്രോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്ന മഞ്ഞുകളുടെ അടക്കം ഫോസിലുകളില്‍ ഇത്തരം വൈറസ് കാണപ്പെടാം.
ഇതില്‍ മനുഷ്യരില്‍ പകര്‍ച്ചവ്യാധിക്ക് കാരണമായ ഒരു വൈറസ് ഉറങ്ങിക്കിടക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഇവ മഞ്ഞുരുകുന്നതിലൂടെ പുറത്തെത്തി പകര്‍ച്ചവ്യാധി സൃഷ്ടിച്ചേക്കാവുന്ന ആശങ്ക ഗൌരവമായിട്ടാണ് ശാസ്ത്രലോകം കാണുന്നത്.

