കോവിഡ്: ന്യുമോണിയായും ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാമെന്ന് മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: ഒരു ഇടവേളയ്ക്കുശേഷം ഇന്ത്യയില്‍ വീണ്ടും കോവിഡ് വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകളെ നിസ്സാരമാക്കി അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
കോവിഡിനെ വെറുമൊരു ജലദോഷമായി കണ്ട് തള്ളിക്കളയരുതെന്നാണ് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൌമ്യ സ്വാമിനാഥന്‍ നല്‍കുന്ന മുന്നറിയിപ്പ്.
അത് ന്യുമോണിയ പോലുള്ള രോഗങ്ങള്‍ കോവിഡിനു പിന്നാലെ വരുന്നുവെന്നതുകൊണ്ടു മാത്രമല്ല അതിനുശേഷമുള്ള അനുബന്ധ ആരോഗ്യ പ്രശ്നങ്ങള്‍ കൂടി വരുന്നതുകൊണ്ടാണ് ഇത്.
അതിനാല്‍ കോവിഡിനെ നിസ്സാരമായി എടുക്കരുതെന്നും അണുബാധയെ പ്രതിരോധിക്കാന്‍ കഴിയുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. രോഗം ബാധിച്ചവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകാതിരിക്കാന്‍ മാത്രമല്ല മറിച്ച് രോഗം വന്നതിനു ശേഷമുള്ള അനുബന്ധ ആരോഗ്യ പ്രശ്നങ്ങള്‍ കൂടി പ്രതിരോധിക്കാനാണ് മുന്‍കരുതലെടുക്കണ്ടതെന്നും അവര്‍ പറഞ്ഞു.
കോവിഡ് നിലവില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും രോഗം ബാധിച്ചവരില്‍ ദീര്‍ഘകാല പ്രശ്നങ്ങള്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹൃദയാഘാത സാദ്ധ്യത, മാനസീക രോഗ പ്രശ്നങ്ങള്‍ എന്നിവ അതില്‍ ചിലതു മാത്രമാണ്.
കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടാമെങ്കിലും ഇന്ത്യയിലെ ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കു മൂലം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നും അവര്‍ വിലയിരുത്തി. ഇന്ത്യയില്‍ ഇതുവരെ 21 ജെ.എന്‍.വണ്‍ വകഭേദ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പനി, ചുമ, മണവും, രുചിയും നഷ്ടപ്പെടല്‍ എന്നിവയാണ് പുതിയ വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ക്ഷീണം, ഛര്‍ദ്ദി, ശ്വമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാല്‍ അടിയന്തിര ചികിത്സ തേടണം.
പുതിയ ഒമിക്രോണ്‍ വകഭേദത്തെ ജലദോഷത്തോടാണ് പലരും ഉപമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിശദീകരണത്തിനു ഇടയാക്കിയത്.

