ആത്മഹത്യ വര്‍ദ്ധിക്കുന്നു: പാരസെറ്റാമോളിനെ നിയന്ത്രിക്കാനൊരുങ്ങി യു.കെ.
ലണ്ടന്‍ : പനിക്കും മറ്റും നല്‍കുന്ന മരുന്നായ പാരസെറ്റാമോളിന്റെ വില്‍പ്പന നിയന്ത്രിക്കാനൊരുങ്ങി യു.കെ. സര്‍ക്കാര്‍ . കടകളില്‍ കുറിപ്പില്ലാതെ പാരസെറ്റമോള്‍ അടങ്ങിയ മരുന്ന് നല്‍കുന്നത് നിയന്ത്രിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ .
പാരസെറ്റമോള്‍ കഴിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയെന്നാണ് വിവരം. രണ്ട് വര്‍ഷത്തിനകം ആത്മഹത്യാ നിരക്ക് കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആളുകള്‍ ആത്മഹത്യ ചെയ്യാനായി പൊതുവെ പാരസെറ്റമോളാണ് ഉപയോഗിക്കുന്നത് എന്നാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലാ പ്രസിന്റെ 2018-ലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാരസെറ്റമോള്‍ അമിതമായി കഴിച്ചതിനെത്തുടര്‍ന്ന് കരളിന് ഉണ്ടാകുന്ന വീക്കമാണ് മരണത്തിനു പ്രധാനമായി കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പാരസെറ്റമോള്‍ അടങ്ങിയ പരമാവധി രണ്ടു പായ്ക്കറ്റ് (500 എംജിയുള്ള 16 ഗുളികകള്‍ ) മരുന്ന് വാങ്ങാനാണ് അനുമതിയുള്ളത്.
കടകളില്‍നിന്നും ജനങ്ങള്‍ പാരസെറ്റമോള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് പുതിയ നയത്തില്‍ ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്സ് റെഗുലേറ്ററി ഏജന്‍സിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ വര്‍ഷവും ശരാശരി 5000 പേര്‍ യു.കെ.യില്‍ ആത്മഹത്യ ചെയ്യുന്നതായാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

