അഭയാര്‍ത്ഥി ബോട്ടില്‍നിന്നും 12 ക്രിസ്ത്യാനികളെ കടലിലെറിഞ്ഞു കൊന്നു
മിലാന് : അഭയാര്‍ത്ഥികളായി ലിബിയയില്‍നിന്നും ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടയില്‍ 12 ക്രിസ്ത്യാനികളെ മുസ്ളീം മതവിശ്വാസികള്‍ കടലില്‍ എറിഞ്ഞു കൊന്നു.
നൈജീരിയായില്‍ നിന്നും, ഘാനയില്‍നിന്നുമുള്ള അഭയാര്‍ത്ഥികളായിരുന്നു റബ്ബര്‍ ബോട്ടില്‍ ഉണ്ടായിരുന്നത്. മെഡിറ്ററേനിയന്‍ കടല്‍ യാത്രയ്ക്കിടെ തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു പറഞ്ഞപ്പോള്‍ മതത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ഉടനെതന്നെ ബോട്ടിലുണ്ടായിരുന്നവര്‍ 12 പേരെയും ജീവനോടെ കടലില്‍ എറിയുകയായിരുന്നു.
ഇവര്‍ എല്ലാവരും മരിച്ചതായി ഇറ്റാലിയന്‍ പോലീസ് സ്ഥിരീകരിച്ചു. തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ അക്രമാസക്തരാവുകയായിരുന്നുവെന്ന് ബോട്ടിലുണ്ടായിരുന്ന ക്രിസ്ത്യാനികളെന്നു വെളിപ്പെടുത്താതിരുന്ന ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് 15 മുസ്ളീംങ്ങളെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റു ചെയ്തു.
അറസ്റ്റിലായവര്‍ ഐവറികോസ്റ്റ്, സെനഗല്‍ , ജ്യൂനിയ എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 105 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. പട്ടിണിയും അരക്ഷിതാവസ്ഥയും മൂലം ഇറ്റലിയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നവര്‍ . ഇത്തരത്തില്‍ യാത്ര ചെയ്തിരുന്ന ആയിരത്തിലേറെപ്പേരെ ഇറ്റാലിയന്‍ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റു ചെയിതിരുന്നു.
അനധികൃതമായ കടല്‍ യാത്രയ്ക്കിടെ ഇതുവരെ ബോട്ടുകള്‍ മുങ്ങി പലപ്പോഴായി അഞ്ഞൂറിലേറെപ്പേര്‍ മരിച്ചിട്ടുണ്ട്. സുരക്ഷിതത്വമില്ലാത്ത സാദാ ബോട്ടുകളിലും വള്ളങ്ങളിലുമായി തിങ്ങി നിറഞ്ഞുനിന്നു യാത്രചെയ്യുന്നവരാണിങ്ങനെയുള്ളവര് .
കുട്ടികളും സ്ത്രീകളുമൊക്കെയുള്ള യാത്രയില്‍ ഭക്ഷണമോ കുടിവെള്ളമോ കരതാതെ പരമാവധി ആളുകള്‍ ബോട്ടുകളില്‍ കയറിപ്പറ്റും. മണിക്കൂറുകളും ദിവസങ്ങളും താണ്ടിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. അധികാരികളുടെ കണ്ണുവെട്ടിച്ചാണ് ഈ യാത്രകള്‍ .

