ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ വിവാദ മതനിന്ദാ നിയമം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് മുന്‍ ജഡിജിയുടെ റിപ്പോര്‍ട്ട്.
2009 ജൂലൈ 28-നും ആഗസ്റ്റ് 1-നും ഇടയില്‍ പഞ്ചാബ് പ്രവിശ്യയിലെ ഗോജ്റയില്‍ 800-ഓളം വരുന്ന മുസ്ലീങ്ങള്‍ ക്രൈസ്തവരെ വ്യാപകമായി വേട്ടയാടിയിരുന്നു.
അന്ന് 8 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 60 വീടുകള്‍ അഗ്നിക്കിരയായുകയും ഉണ്ടായി. ഇതിന്റെ കാരണം ഒരു വിവാഹ ആഘോഷച്ചടങ്ങിനിടയില്‍ ഖുറാന്റെ പേജ് കത്തിച്ചു എന്ന കിംവദന്തിപരത്തിയതിനെത്തുടര്‍ന്നുണ്ടായ ലഹളയായിരുന്നു. അതിനു പശ്ചാത്തലമായത് പാക്കിസ്ഥാനിലെ വിവാദ മതനിയമമായ ദൈവദൂഷണ നിയമമാണ്. ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ചുകൊണ്ടാണ് നിലവിലെ മതനിയമത്തിലെ അപാകതകള്‍ മാറ്റി പുതിയ നിയമം ഉണ്ടാക്കുവാന്‍ നിര്‍ദ്ദേശം ഉണ്ടായത്.
ഇതിനായി മുന്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജി തയ്യാറാക്കിയ 325 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടു. വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇത് ബില്ലായി അവതരിപ്പിക്കുവാന്‍ ശ്രമം നടക്കുന്നുണ്ട്. പാക്കിസ്ഥാനിലെ 5 പ്രവിശ്യകളില്‍ മതനിന്ദാ നിയമം വ്യാപകമായി ദുരുപയോഗം ചെയ്തു വരികയാണ്.
ഏതു നിസ്സാര കാര്യത്തിനും മുഹമ്മദ് പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് ക്രൈസ്തവരെ കൊല്ലുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ന്യൂനപക്ഷമായ ക്രൈസ്തവര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും നിയമത്തിന്റെ പിന്‍ബലത്തില്‍ ചിലര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ഉണ്ടായി.
രാജ്യത്തെ പൗരന്മാരെ ഒന്നായി കാണുന്ന ഒരു നിയമമാണ് വേണ്ടതെന്ന് പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മതനിന്ദാ നിയമം ചില മുസ്ലീങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് എതിരാളികളെ കുടുക്കുന്ന രീതിയും വ്യാപകമായി. നിരപരാധികളായി നിരവധി ക്രൈസ്തവര്‍ കോടതി കയറി ഇറങ്ങുന്നത് പാക്കിസ്ഥാനില്‍ പതിവായിരിക്കുകയാണ്.

