ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ ക്യാന്‍സര്‍ രോഗി: ഡബ്ള്യു.എച്ച്.ഒ.
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ രോഗമുള്ളതായി ലോകാരോഗ്യ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. 2018-ല്‍ 11.6 ലക്ഷം പുതിയ ക്യാന്‍സര്‍ കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതോടൊപ്പം 7.85 ലക്ഷം ആളുകള്‍ രോഗം മൂലം മരണമടഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊണ്ടയിലും കഴുത്തിലും ബാധിക്കുന്ന ക്യാന്‍സറാണ് ഇന്ത്യയില്‍ കൂടുതലായി കണ്ടുവരുന്നത്.
പുകയിലയുടെ അമിത ഉപയോഗമാണ് ഇതിനു പ്രധാന കാരണം. അമിത വണ്ണവും വ്യായാമമില്ലായ്മയും മറ്റൊരു കാരണമാണ്. ജീവിത രീതികളും വ്യക്തിയുടെ സാമൂഹിക സാമ്പത്തിക സ്ഥിതിയും രോഗബാധ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു.
2018-ല്‍ കണ്ടെത്തിയ 11.6 ലക്ഷം ക്യാന്‍സര്‍ രോഗികളില്‍ 5.7 ലക്ഷം പേര്‍ പുരുഷന്മാരും, 5.9 ലക്ഷം പേര്‍ സ്ത്രീകളുമാണ്. ആ രോഗികളില്‍ ഭൂരിഭാഗവും തൊണ്ട, കഴുത്ത്, ശ്വാസകോശം, ഉദരം, സ്തനം എന്നീ ശരീര ഭാഗങ്ങളില്‍ രോഗം പിടിപെട്ടവരാണ്.
എന്നാല്‍ സ്തനാര്‍ബുദം രാജ്യവ്യാപകമാകുകയാണെന്നും റിപ്പോര്‍ട്ടു പറയുന്നു. സ്തനാര്‍ബുദ ബാധ 1.4 ശതമാനത്തില്‍നിന്ന് 2.8 ശതമാനം ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നുണ്ടെന്ന് പറയുന്നു. നഗരവാസികളാണ് രോഗബാധിതരില്‍ ഏറെയും. അടുത്ത 20 വര്‍ഷത്തിനിടയില്‍ ആഗോള തലത്തില്‍ ക്യാന്‍സര്‍ ബാധ 60 ശതമാനമായി ഉയരാനും സാദ്ധ്യതയുണ്ട്.
ഓരോ രാജ്യങ്ങളും അവരുടെ സ്ഥിക്കനുസരിച്ച് രോഗനിര്‍ണ്ണയം നേരത്തെ കണ്ടുപിടിക്കാനുള്ള സംവിധാനം ഒരുക്കിയാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഏഴ് ദശലക്ഷം മനുഷ്യ ജീവനുകളെയെങ്കിലും ക്യാന്‍സര്‍ രോഗത്തില്‍നിന്നും രക്ഷിക്കാനാകും.
വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചാല്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രേസിസ് പറഞ്ഞു.


Comments are closed.