കുടിയേറ്റക്കാർക്ക് അനുവദിച്ചിരുന്ന സമയം വെട്ടിക്കുറയ്ക്കാൻ യു.എസിലെ കുടിയേറ്റ കോടതി ജഡ്ജിമാർക്ക് നിർദ്ദേശം
പി പി ചെറിയാൻ
വാഷിംഗ്ടൺ ഡിസി :അമേരിക്കയിൽ കുടിയേറ്റ കോടതികളിൽ പുതിയ കർശന നിർദ്ദേശങ്ങൾ; വിസ കാത്തുനിൽക്കുന്നവർക്ക് തിരിച്ചടി.വിസയോ ഗ്രീൻ കാർഡോ ലഭിക്കാൻ കാത്തുനിൽക്കുന്ന ദുർബല വിഭാഗക്കാരായ കുടിയേറ്റക്കാർക്ക് അനുവദിച്ചിരുന്ന സമയം വെട്ടിക്കുറയ്ക്കാൻ യു.എസിലെ കുടിയേറ്റ കോടതി ജഡ്ജിമാർക്ക് നിർദ്ദേശം.
ട്രംപ് ഭരണകൂടത്തിന്റെ വ്യാപകമായ നാടുകടത്തൽ നടപടികളുടെ ഭാഗമായാണ് ഈ പുതിയ ഉത്തരവ്. അനാഥരായ കുട്ടികളും അതിക്രമങ്ങളെ അതിജീവിച്ചവരും ഉൾപ്പെടെയുള്ളവരാണ് ഈ തീരുമാനത്തിലൂടെ പ്രതിസന്ധിയിലാകുന്നത്.
കേസുകളിൽ നിയമസഹായം തേടാൻ അഭിഭാഷകരെ കണ്ടെത്താൻ കുടിയേറ്റക്കാർക്ക് ഇനി 10 ദിവസത്തിൽ കൂടുതൽ സമയം നൽകരുതെന്നും കോടതികളിൽ കർശന നിർദ്ദേശമുണ്ട്.
രാജ്യത്തെ ലക്ഷക്കണക്കിന് കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം.
എന്നാൽ ഇത് അർഹരായവർക്ക് ലഭിക്കേണ്ട നിയമപരമായ പരിരക്ഷ പോലും നഷ്ടപ്പെടുത്തുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആശങ്കപ്പെടുന്നു.

