വന്ദേമാതരം: വിപുലീകരിച്ച പുതിയ നിര്‍ദ്ദേശത്തെ ന്യൂനപക്ഷ വകുപ്പുകള്‍ എതിര്‍ക്കുന്നു.
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ഔദ്യോഗിക പരിപാടികളിലും സ്കൂളുകളിലും ഗാനത്തിന്റെ ആറ് ശ്ളോകങ്ങളും ആലപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിനെതിരെ ക്രിസ്ത്യന്‍, മുസ്ളീം സംഘടനകള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.
ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നിരവധി സംഘടനകള്‍ മുന്നറയിപ്പു നല്‍കുന്നു. ഫെബ്രുവരി 17-ന് വിജയവാഡയില്‍ നടന്ന പത്ര സമ്മേളനത്തില്‍ ആന്ധ്രാപ്രദേശ് ക്രിസ്ത്യന്‍ ലീഡേഴ്സ് ഫേറം പുതിയതായി ചേര്‍ത്ത വരികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എതിര്‍പ്പു പ്രകടിപ്പിച്ചു.
വന്ദേമാതരം ആലപിക്കുന്നതില്‍ ക്രിസ്ത്യാനികള്‍ മുമ്പ് ഒരിക്കലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും പുതിയതായി ഉള്‍പ്പെടുത്തിയ നാലു വരികളില്‍ ഹിന്ദു ദേവതയായ ദുര്‍ഗാ ദേവിയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടെന്നും അത് ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും വികാരങ്ങളെയും ദുര്‍ബ്ബലപ്പെടുത്തുന്നുവെന്നും സംസ്ഥാന ചെയര്‍മാന്‍ ഒലിവര്‍ റായ് പറഞ്ഞു.
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. വൈവിധ്യമാര്‍ന്ന സംസ്ക്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും, ജാതികളുടെയും, മതങ്ങളുടെയും സംഗമ സ്ഥാനമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഉള്ളടക്കങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. റായ് പറഞ്ഞു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാന്‍ നെഹറു, നോബല്‍ സമ്മാന ജേതാവ് രവീന്ദ്ര നാഥ ടാഗോര്‍ തുടങ്ങിയ മുന്‍കാല നേതാക്കള്‍ ആദ്യത്തെ രണ്ട് ശ്ളോകങ്ങള്‍ മാത്രമേ ആലപിക്കാവു എന്ന് വ്യക്തമാക്കിയിരുന്നതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഫെബ്രുവരി 12-ന് മുസ്ളീം സംഘടനകള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അഖില മുസ്ളീം വ്യക്തി നിയമ ബോര്‍ഡ് വക്താവ് എസ് ക്യൂ ആര്‍ ഇല്യാസ് ഈ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യത്തിനു എതിരാണെന്നും വിശേഷിപ്പിച്ചു.
മതസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്നമായ ആക്രമണമാണെന്ന് ജും ഇക്വത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് അര്‍ഷാദ് മദനി പറഞ്ഞു.

