യുക്രൈനില്‍ ലക്ഷ്യം നേടും വരെ സമാധാനമുണ്ടാകില്ല: പുടിന്‍
മോസ്ക്കോ: യുക്രൈനില്‍ റഷ്യ ഉന്നമിടുന്ന ലക്ഷ്യങ്ങള്‍ നേടും വരെ സമാധാനമുണ്ടാകില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ തന്റെ വാര്‍ഷാന്ത്യ വാര്‍ത്താ സമ്മേളനത്തിന്റെ ആരംഭത്തിലായിരുന്നു പ്രഖ്യാപനം. നാസി വത്ക്കരണം, സൈനിക വല്‍ക്കരണം എന്നിവയുടെ തടയല്‍, യുക്രൈനിനു നിഷ്പക്ഷ പദവി എന്നീ റഷ്യന്‍ ലക്ഷ്യങ്ങളില്‍ മാറ്റമില്ല.
2022-ല്‍ ഫെബ്രുവരിയില്‍ സൈന്യത്തെ യുക്രൈനിലേക്ക് അയയ്ക്കുമ്പോള്‍ അതാണ് ഞാന്‍ ലക്ഷ്യമിട്ടത്. ആ ലക്ഷ്യങ്ങള്‍ നേടും വരെ സമാധാനമുണ്ടാകില്ല. 6.17 ലക്ഷത്തിനടുത്ത് സൈനികരെ യുക്രൈനില്‍ വിന്യസിച്ചിട്ടുണ്ട്. പ്രതിദിനം 1500 പേരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും 4.86 ലക്ഷം സൈനികര്‍ റഷ്യന്‍ സൈന്യവുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞതായും പുടിന്‍ പറഞ്ഞു.
തീവ്ര ദേശീയ വാദികളും നവ നാസികളും യുക്രൈന്‍ സര്‍ക്കാരില്‍ പിടിമുറുക്കിയെന്നതാണ് നാസി വത്ക്കരണം എന്ന റഷ്യന്‍ ആരോപണത്തിനു പിന്നില്‍. എന്നാല്‍ യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും ഈ ആരോപണം തള്ളുകയാണ്. യുക്രൈന്‍ നാറ്റോ സഖ്യത്തില്‍ ചേരുന്നതിനെ പുടിന്‍ എതിര്‍ക്കുന്നുണ്ട്.
മറ്റൊരു ശൈത്യകാലം കൂടി വന്നിരിക്കെ യുക്രൈനുള്ള പാശ്ചാത്യ സഹായം നിലയ്ക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സമീപ കാലത്ത് ഇരു വിഭാഗത്തിനും യുദ്ധത്തില്‍ കാര്യമായ നേട്ടമുണ്ടായിട്ടില്ല. കൂടുതല്‍ സഹായം ആവശ്യമുണ്ട്. യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി യു.എസിലേക്ക് യാത്ര ചെയ്തുവെങ്കിലും അനുകൂല പ്രതികരണങ്ങള്‍ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

