ക്രിസ്തീയ വിശ്വാസത്തിനു വിരുദ്ധമായി സമ്മതമില്ലാതെ കാനഡക്കാരിയെ ദയാവധം ചെയ്തതായി കുടുംബം
ക്രിസ്തീയ വിശ്വാസം കാരണം ദയാവധം നിരസിച്ച സ്ത്രീയെ മരണത്തിനു വിധേയമാക്കിയതായി കുടുംബത്തിന്റെ ആരോപണം.
കാനഡയുടെ മെഡിക്കല്‍ അസിസ്റ്റന്‍ഡ് ഇന്‍ ഡൈയിംഗ് പ്രോഗ്രാമിനു കീഴില്‍ ദയാവധം ചെയ്യപ്പെട്ട ബ്രിജിറ്റ് സ്റ്റെജ്മാന്‍ (83) ന്റെ കുടുംബമാണ് പരാതിയുമായി രംഗത്തു വന്നത്.
കുടുംബം ജിജി എന്നു വിളിച്ചിരുന്ന സ്റ്റെജ്മാന്‍ ജൂലൈ 10-ന് ഒന്റാറിയോയിലെ ബെല്ലെവില്ലെയിലുള്ള ദീര്‍ഘകാല പരിചരണ കേന്ദ്രത്തില്‍ സ്റ്റേജ് 4 നിലയില്‍ വയറ്റിലെ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ദയാവധത്തിനു വിധേയമാക്കിയിരുന്നു.
കഷ്ടപ്പാടുകളും വേദനയും നരിട്ട ജിജി ദയാവധത്തെ തന്റെ ക്രിസ്തീയ വിശ്വാസത്തില്‍ നിരസിക്കുകയും തനിക്ക് സ്വാഭാവികമായി മരിക്കാനാണ് ആഗ്രഹമെന്ന് ഡോക്ടര്‍മാരോടും കുടുംബത്തോടും നേരത്തെ പറയുകയും ചെയ്തിരുന്നു.
ജിജിയുടെ കൊച്ചുമകള്‍ ക്രാനെന്‍ഡോങ്ക് ആയിരുന്നു കഴിഞ്ഞ 10 വര്‍ഷമായി മുത്തശ്ശിയെ ശുശ്രൂഷിച്ചിരുന്നത്. പവര്‍ ഓഫ് അറ്റോര്‍ണിയായി സേവനം അനുഷ്ഠിച്ച കൊച്ചുമകള്‍ പത്തു ദിവസത്തെ അവധിക്കാല യാത്രയിലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
മരണത്തിനു രണ്ടു മാസം മുമ്പേ ഡോക്ടര്‍മാര്‍ ജിജിയുടെ നില ദാരുണമാണെന്നും ചികിത്സിച്ചിട്ടു കാര്യമില്ലെന്നും ദയാവധത്തിന്റെകാര്യം ചോദിക്കുകയും ചെയ്തിരുന്നു.
അന്ന് സുബോധമുണ്ടായിരുന്ന ജിജി ഇതിനെ എതിര്‍ക്കുകയും താന്‍ ഒരു ഭക്തയായ ക്രിസ്ത്യാനിയാണെന്നും സ്വാഭാവിക മരണം വരിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞിരുന്നു. വീട്ടുകാരും ഇത് അംഗീകരിച്ചിരുന്നു.
എന്നാല്‍ കൊച്ചു മകള്‍ യാത്രയിലായിരുന്ന സമയത്ത് വീണ്ടും മെഡിക്കല്‍ അധികൃതര്‍ ജിജിയെ സമീപിച്ചു. പക്ഷെ ഇതേ സമയത്ത് ആ മാതാവ് കേള്‍വിക്കുറവും ഓര്‍മ്മക്കുറവും പ്രകടിപ്പിച്ചിരുന്നു.
മെഡിക്കല്‍ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ജിജി അനുകൂലമായി പറഞ്ഞുവെന്ന് സംഘം വീട്ടുകാരെ അറിയിച്ചു.
തനിക്ക് ആരും ഇല്ലെന്നു വരെ ഓര്‍മ്മക്കുറവില്‍ ജിജി പറഞ്ഞത് വീട്ടുകാര്‍ തിരുത്തി. ഈ സമയത്ത് ജിജി പറഞ്ഞത് സത്യമാണെന്നും ദയാവധത്തിനു സമ്മതമാണെന്നും ഡോക്ടര്‍ അറിയിച്ചു.
വീട്ടുകാരോട് മുറിവിട്ടു പുറത്തുപോകാനും പറഞ്ഞു. സംഭവത്തില്‍ വീട്ടുകാര്‍ ഞെട്ടലിലും ദുഖത്തിലും മുഴുകി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂലൈ 10-ന് ജിജിയെ മാരകമായ കുത്തിവെയ്പിനു വിധേയയാക്കുകയായിരുന്നു.
ഈ സമയത്ത് ആ മാതാവ് കൈകൂപ്പി പ്രാര്‍ത്ഥിച്ചിരുന്നതായും കൊച്ചു മകള്‍ മാധ്യമങ്ങളോടു പറഞ്ഞു. മരിക്കുന്നതിനു മുമ്പ് സഭയുടെ പാസ്റ്ററുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് പറഞ്ഞിരുന്നു. ഇതിനും അനുവാദം നല്‍കിയില്ലെന്നു കുടുംബം ആരോപിക്കുന്നു.

