‘ലാസര്‍ പ്രതിഭാസം’ മോര്‍ച്ചറിയില്‍ ഫ്രീസറിനുള്ളില്‍നിന്നും പുറത്തുവന്ന് പുതപ്പു ചോദിച്ച 25 കാരന്‍
വാഴ്സോ: മരണത്തെക്കുറിച്ചും മരണാനന്തര അനുഭവങ്ങളെക്കുറിച്ചുമുള്ള കഥകള്‍ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുണ്ട്.
2014 നവംബറില്‍ പോളണ്ടിലെ കാമിയെന്ന കിഗോറ എന്ന സ്ഥലത്ത് നടന്ന വിചിത്രമായ ഒരു സംഭവം അറിഞ്ഞവര്‍ ഒരിക്കലും മറക്കില്ല.
കാമില്‍ എന്നു പേരുള്ള 25 കാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയില്‍ അമിതമായി മദ്യപിച്ചതിനു പിന്നാലെ പെട്ടന്നു കുഴഞ്ഞുവീണു.
വിവരം അറിഞ്ഞെത്തിയ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗം യുവാവിന് ഹൃദയസ്തംഭനം ഉണ്ടായെന്നൂം ജീവന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും കണ്ടെത്തി.
തുടര്‍ന്നു മരണം സ്ഥിരീകരിക്കുകയും ഡോക്ടര്‍മാര്‍ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റുകയും ചെയ്യുകയായിരുന്നു.
കാമില്ലന്റെ ജഡം മോര്‍ച്ചറിയിലെ പ്രത്യേക കോള്‍ഡ് സ്റ്റോറേജ് ഫ്രീസറിനുള്ളിലായിരുന്നു സൂക്ഷിച്ചത്. എന്നാല്‍ കുറച്ചു മണിക്കൂറുകള്‍ക്കുശേഷം സമീപത്തുണ്ടായിരുന്ന സെക്യൂരിറ്റിക്കാരന്‍ ഫ്രീസര്‍ ബോക്സിനുള്ളില്‍ ഒന്നില്‍ വിചിത്രമായ ചില ശബ്ദങ്ങള്‍ കേട്ടു.
ആദ്യം പ്രേതമാണെന്നു കരുതി ജീവനക്കാരന്‍ ഭയന്നെങ്കിലും അവന്‍ ധൈര്യം സംഭരിച്ച് ഫ്രീസറിന്റെ വാതില്‍ തുറന്നു. പെട്ടന്ന് എല്ലാവരും സ്തംബ്ധരായി. മരിച്ചെന്ന് വിധിയെഴുതിയ കാമില്‍ ഇതാ ഫ്രീസറിനുള്ളില്‍ ഉണര്‍ന്നിരിക്കുന്നു.
വാതില്‍ തുറന്നവരോട് തനിക്ക് നന്നായി തണുപ്പനുഭവപ്പെടുന്നുണ്ടെങ്കിലും ഉടന്‍ ഒരു പുതപ്പ് വേണമെന്ന് ആവശ്യപ്പെട്ടു.
വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച ഈ സംഭവം ലോകത്ത് വലിയ ചര്‍ച്ചാവിഷയമായി. സംഭവിച്ചതിതാണ്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ചില മനുഷ്യരില്‍ മരണം സംഭവിച്ചെന്ന് തോന്നുമെങ്കിലും ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം വളരെ സാവധാനത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കാറുണ്ട്.
അതായത് മരണം സ്ഥിരീകരിച്ചശേഷം ശരീരത്തിലെ രക്തചംക്രമണം സ്വയം പുനരാരംഭിക്കുന്ന അവസ്ഥയാണിത്.
ഹൃദയമിടിപ്പും ശ്വാസവുമൊക്കെ വളരെ കുറവായിരിക്കുന്ന അവസ്ഥയില്‍ ചിലപ്പോള്‍ ആശുപത്രിയിലുള്ള മെഷിനുകള്‍ക്കുപോലും ജീവന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല. ഇതിനെ ‘ലാസര്‍ പ്രതിഭാസം’ എന്നാണ് വിളിക്കുന്നത്.
1982-ല്‍ മെഡിക്കല്‍ ജേണലുകലില്‍ ഈ പ്രതിഭാസം ആദ്യമായി രേഖപ്പെടുത്തി. അതിനുശേഷം കുറഞ്ഞത് 38 തവണയെങ്കിലും ഇത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
1993-ല്‍ ജാക്ക്ജി ബ്രേയാണ് ഇതിനെ ലാസര്‍ പ്രതിഭാസം എന്ന് നാമകരണം ചെയ്തത്. ബൈബിളിലെ വിവരണം പോലെ യേശു മരിച്ചവരില്‍നിന്നും ഉയര്‍പ്പിച്ച ബെഥാന്യയിലെ ലാസറിനെ പരാമര്‍ശിക്കുന്നു.

