കോംഗോയില്‍ ശിരച്ഛേദം ചെയ്യപ്പെട്ട 70 ക്രിസ്ത്യാനികളുടെ കുടുംബാംഗങ്ങള്‍ക്ക് ഹംഗറിയുടെ സഹായം
കഴിഞ്ഞ മാസം ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോയുടെ (ഡിആര്‍സി) വടക്കു കിഴക്കന്‍ ഭാഗത്തുള്ള ഒരു പ്രോട്ടസ്റ്റന്റ് ചര്‍ച്ചിനുള്ളില്‍ ഇസ്ളാമിക തീവ്രവാദികളാല്‍ ശിരച്ഛേദം ചെയ്യപ്പെട്ട 70 ക്രിസ്ത്യാനികളുടെ കുടുംബാംഗങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ഹംഗറി അടിയന്തിര നടപടി കൈക്കൊള്ളുന്നു.
ഫെബ്രുവരി 13-ന് എഡിഎഫ് തീവ്രവാദികള്‍ മെയ്സ ഗ്രാമത്തില്‍ പ്രവേശിച്ച് ക്രിസ്ത്യാനികളെ വീട്ടില്‍നിന്നും ബലമായി പിടിച്ചിറക്കി ചര്‍ച്ചിനുള്ളില്‍ എത്തിച്ചശേഷം കുട്ടികളും മുതിര്‍ന്നവരും അടക്കം ഓരോരുത്തരെയും ബന്ധിച്ചശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാദേശിക അധികാരികള്‍ പറഞ്ഞു. ആദ്യം വീടുകളിലേക്ക് എത്തിയ തീവ്രവാദികള്‍ 20 പേരെ പിടികൂടി ബന്ധിച്ചു.
ഇവരെ മോചിപ്പിക്കുവാനുള്ള ശ്രമത്തില്‍ 50 പേരടങ്ങിയ സംഘം ശ്രമം നടത്തി. എന്നാല്‍ തീവ്രവാദികള്‍ ഗ്രാമം വളഞ്ഞു 50 പേരെയും പിടികൂടി വധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ചവരുടെ പ്രിയപ്പെട്ടവരെ സഹായിക്കുവാനായി യൂറോപ്യന്‍ രാജ്യമായ ഹംഗറി രംഗത്തുവരികയായിരുന്നു. ഇതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹംഗറി ഹെല്‍പ്സ് പ്രോഗ്രാമും ഹംഗേറിയന്‍ റിഫോംഡ് ചര്‍ച്ചും ചേര്‍ന്ന് 5 ദശലക്ഷം മണി (ആകെ ഏകദേശം 27,000 ഡോളര്‍) വരുമെന്നാണ് ഹംഗറി സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞത്.
സത്യത്തില്‍ ഇത് അത്രയൊരു തുകയൊന്നുമല്ലെങ്കിലും ഗ്രാമവാസികള്‍ക്ക് വിത്തുകള്‍ വാങ്ങുന്നതിനും ചെറുകിട ബിസിനസുകള്‍ ആരംഭിക്കുന്നതിനും മറ്റ് സ്വയം പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സഹായം ഉപയോഗിക്കാന്‍ പ്രയോജനകരമാകുമെന്ന് ഹംഗേറിയന്‍ റിഫോംഡ് ചര്‍ച്ച് അധികാരികള്‍ പറഞ്ഞു.

