ഇസ്ളാം മതം വിട്ടവര്‍ക്കുനേരെ ആസിഡ് തളിച്ചു; മുന്‍ ഇമാമിനും ക്രൂര മര്‍ദ്ദനം
ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് കുടുംബങ്ങളുടെ മേല്‍ പിതാവ് ആസിഡ് തളിച്ചു. മറ്റൊരു സംഭവത്തില്‍ മുന്‍ ഇമാമിനെ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. രണ്ടു സംഭവങ്ങളും ഉഗാണ്ടയിലെ ഒരേ ജില്ലയിലാണ് നടന്നത്.
കിഴക്കന്‍ ഉഗാണ്ടയിലെ നമുതുംബ ജില്ലയില്‍ ഇന്റോങ്കോ ഗ്രാമത്തില്‍ മാര്‍ച്ച് 8-ന് ജൂമാ വെയ്സവ (38) എന്ന യുവാവിനും ഭാര്യ നസിമു നെയ്ഗ (32), മകള്‍ ആമിന നഗുഡി (13) എന്നിവര്‍ക്കു നേരെയാണ് ജുമായുടെ പിതാവ് ആസിഡ് തളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂവരും ചികിത്സയിലാണ്. ശരീരം മുഴുവനും വേദനകൊണ്ടു നിലവിളിക്കുകയാണ് മൂവരും.
ഫെബ്രുവരി 17-ന് ഇവരുടെ വീട്ടില്‍ ഒരു പാസ്റ്റര്‍ എത്തി സുവിശേഷം പങ്കുവെയ്ക്കുകയും തുടര്‍ന്നുള്ള മീറ്റിംഗുകളില്‍ ജുമയെയും ഭാര്യയെയും മകളെയും പങ്കെടുപ്പിക്കുകയും ബൈബിള്‍ പഠനം നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ രക്ഷിക്കപ്പെടുകയും യേശുക്രിസ്തുവിനെ സ്വീകരിച്ച് ഒരു സമ്പൂര്‍ണ്ണ വിശ്വാസികളായിത്തീരുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ പിതാവും മറ്റും വിവരം അറിഞ്ഞ് മൂവരെയും പിന്തിരിപ്പിക്കുവാന്‍ ശ്രമം നടത്തി. പക്ഷെ ജുമയും കുടുംബവും കര്‍ത്താവില്‍ ഉറച്ചു നിന്നു.
എന്നാല്‍ പിതാവ് അരാജുബു ചില ഖുറാന്റെ വചനങ്ങള്‍ ഉരുവിട്ടുകൊണ്ട് മൂവരെയും മര്‍ദ്ദിക്കുവാന്‍ തുടങ്ങി. ദൈവദൂഷണം ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. തുടര്‍ന്നു മുറിക്കുള്ളിലേക്കു കടന്ന് കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് ഞങ്ങളുടെമേല്‍ തളിക്കുകയും അള്ളാഹു അക്ബര്‍ എന്നു ഉച്ചത്തില്‍ വിളിച്ചു പറകയും നിങ്ങള്‍ മരണത്തിന് അര്‍ഹര്‍ എന്ന് അലറുകയുമായിരുന്നുവെന്ന് ജുമാ ഒരു മാധ്യമത്തോട് പിന്നീട് വെളിപ്പെടുത്തി.
സംഭവത്തെത്തുടര്‍ന്ന് അയല്‍വക്കത്തെ ഒരു വിശ്വാസിയും പാസ്റ്ററും ചേര്‍ന്ന് മൂവരേയും മബലിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മകളെ പിന്നീട് ജിന്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലിപൂണ്ട പിതാവ് ഇവരുടെ വീടും അഗ്നിക്കിരയാക്കി. ഇവരുടെ വിദഗ്ദ്ധ ചികിത്സയ്ക്കായി രഹസ്യമായി ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദൈവമക്കള്‍ മൂവര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക. മകള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക. ഗുരുതര നിലയിലാണ് കുട്ടി.
ഇതേ ജില്ലയിലെ ബുഗോബി ഗ്രാമത്തില്‍ മുന്‍ മോസ്ക്ക് നേതാവ് സ്വാലേഖ് മുളോണ്ടോയാണ് ആക്രമിക്കപ്പെട്ടത്. സ്വലേഖ് 6 വര്‍ഷം മുമ്പ് രക്ഷിക്കപ്പെട്ടിരുന്നു. ഒരു പാസ്റ്ററെ കണ്ടുമുട്ടി ദൈവവചനം പഠിച്ചപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി. ഇദ്ദേഹം മോസ്ക്കിലെ പ്രാര്‍ത്ഥനകള്‍ നിര്‍ത്തുകയും തുടര്‍ന്ന് ഇഗാങ്ങയില്‍ ഒരു ദൈവസഭയില്‍ കര്‍ത്താവിനെ ആരാധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.
മാര്‍ച്ച് 13-ന് രാവിലെ 8 മണിക്ക് നാലു മുസ്ളീങ്ങള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ക്രിസ്ത്യാനിത്വത്തെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ സ്വലേഖ് പ്രതികരിച്ചില്ല. തുടര്‍ന്ന് അവര്‍ മര്‍ദ്ദിക്കുകയും വടികളുപയോഗിച്ച് തല്ലിച്ചതയ്ക്കുകയും ചെയ്തു. ഈ സമയം സ്വലേഖ് ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. ചിലര്‍ ഓടിയെത്തുന്നതുകണ്ട് അക്രമികള്‍ രക്ഷപെട്ടു. ശരീരം മുഴുവനും മുറിവും ചതവും പറ്റിയ സ്വലേഖിനെ ഒരു വിശ്വാസി ഇഗാങ്ങ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അക്രമികള്‍ തുടര്‍ന്നു സ്വലേഖിനെ വിശ്വാസത്തില്‍ കൊണ്ടുവന്നു എന്ന കുറ്റം ആരോപിച്ച് പാസ്റ്റുടെ ആടുകളെയും കോഴികളെയും കൊല്ലുകയുണ്ടായി. കാരണം അവരുടെ ഒരു ഇമാമിനെയാണ് നഷ്ടപ്പെട്ടത്. പാസ്റ്ററെ കൊല്ലുമെന്ന് ഭീഷണിക്കത്തും അയച്ചു. ദൈവമക്കള്‍ സ്വലേഖിനെയും പാസ്റ്ററെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക.

