ലിബിയയില്‍ അടിമ വ്യാപാര ചന്തകള്‍ ; ഇരകള്‍ ഏറെയും ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍
വിവിധ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നും യൂറോപ്പിലേക്കു രക്ഷപെടാനായി ലിബിയയില്‍ എത്തുന്ന അഭയാര്‍ത്ഥികളെ പിടികൂടി അടിമകളാക്കി വ്യാപാരം നടത്തുന്ന കേന്ദ്രങ്ങള്‍ സജീവമായിരിക്കുന്നു.
ലിബിയയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി അടിമ ചന്തകള്‍ പ്രവര്‍ത്തിക്കുന്നതായി പ്രമുഖ മാദ്ധ്യമമായ സി.എന്‍ .എന്‍ . റിപ്പോര്‍ട്ടു ചെയ്യുന്നു.
വാര്‍ത്ത വന്നതോടെ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ ലിബിയന്‍ അംബാസിഡര്‍മാരെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കുകയുണ്ടായി. ഇതിനായി നവംബര്‍ 29,30 തീയതികളില്‍ ഐവറികോസ്റ്റില്‍ വച്ചു നടന്ന ആഫ്രിക്കന്‍ യൂണിയന്‍ മീറ്റിംഗിലാണ് വിശദീകരണം ചോദിച്ചത്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ നൈജീരിയ, ഗിനിയ, ബര്‍ക്കീന, ഐവറികോസ്റ്റ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ പട്ടിണിയും, ആഭ്യന്ത യുദ്ധങ്ങള്‍ മൂലവും ജീവിതം കരുപ്പിടിപ്പിക്കാനായി നൈജറിലെ മരുഭൂമി താണ്ടി ലിബിയ വഴി യൂറോപ്പിലേക്കു പോകാനായി എത്തുന്ന അഭയാര്‍ത്ഥികളെയാണ് ലിബിയയിലെ മനുഷ്യ മനസാക്ഷി നഷ്ടപ്പെട്ട ഒരുകൂട്ടം ആളുകള്‍ പണക്കൊതി മൂത്ത് അടിമചന്തകളിലെത്തിക്കുന്നത്.
രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന അടിമ ചന്തകളില്‍ ലേലം വിളിച്ചാണ് കച്ചവടം ഉറപ്പിക്കുന്നത്. ഒരു വ്യക്തിക്ക് 800 ലിബിയന്‍ ദിനാര്‍ ലേലം വിളിയില്‍ തുടങ്ങി 1000-1100-1200 ദിനാറില്‍ ലേലം ഉറപ്പിക്കുന്നു. 1200 ദിനാര്‍ 800 യു.എസ് ഡോളറിനു തുല്യമാണ്. കൂടുതലും യുവാക്കളായ പുരുഷന്മാരെയാണ് ആവശ്യക്കാര്‍ക്ക് വേണ്ടത്.
ഇവരെ കടത്തിക്കൊണ്ടുപോയി അടിമ പണികള്‍ ചെയ്യിക്കുകയാണ് പതിവ്. ഇത്തരത്തില്‍ അടിമകളായി എത്തുന്നവര്‍ ഏറെയും ക്രൈസ്തവ വിശ്വാസികളാണെന്നതാണ് വസ്തുത. ലിബിയയിലെ അടിമ ചന്തകള്‍ക്കെതിരെ യു.എന്‍ . സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗട്ടറസ് ന്യുയോര്‍ക്കില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
“നമ്മുടെ ലോകത്ത് അടിമകളോ അടിമ വ്യാപാരമോ അംഗീകരിക്കില്ല, അതിനുള്ള സ്ഥലം ലോകത്തിലില്ല. മനുഷ്യ വര്‍ഗ്ഗത്തിനെതിരായി നടക്കുന്ന ഏറ്റവും പൈശാചികത്വവും, കുറ്റകരവുമായ പ്രവര്‍ത്തിയാണിത്”. ഇതിനെതിര കൂടുതല്‍ അന്വേഷണം നടത്തും ഗട്ടറസ് പറഞ്ഞു.
“ലിബിയ ഒരു നരകം തന്നെയായിരുന്നു, ഞാന്‍ ഒരു അടിമയായി തീവ്രവാദി ഗ്രൂപ്പിനു വില്‍ക്കപ്പെട്ടു. അവിടെ കടുത്ത ഭീതിയോടെ അടിമയായി ജോലി ചെയ്തു”. അടിമപ്പണിയില്‍നിന്നും രക്ഷപെട്ടു പുറത്തുവന്ന ഐവറികോസ്റ്റുകാരനായ യുവ അഭയാര്‍ത്ഥി സുലൈന്‍മാന്റെ വാക്കുകളാണിത്.
വിവിധ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായി മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്കു പോയ അഭയാര്‍ത്ഥികളുടെ എണ്ണം ഈ വര്‍ഷം മാത്രം 1,60,000 പേരായിരുന്നു. ഇതില്‍ 3000 പേര്‍ കടലില്‍ ബോട്ടു മുങ്ങി മരിക്കുകയുണ്ടായി. യു.എന്നിന്റെ ഇന്‍ര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ എന്ന സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

