7 വയസ്സും 18 മാസവും പ്രായമുള്ള സഹോദരങ്ങള്‍ വൃദ്ധരായത് ആശങ്ക പരത്തുന്നു

Breaking News Features Health India

7 വയസ്സും 18 മാസവും പ്രായമുള്ള സഹോദരങ്ങള്‍ വൃദ്ധരായത് ആശങ്ക പരത്തുന്നു
റാഞ്ചി: അഞ്ജലി കുമാരി (7 വയസ്), ഇളയ സഹോദരന്‍ 18 മാസം പ്രായമുള്ള കേശവ് കുമാര്‍ ‍, ഇവര്‍ ഏതൊരു കൊച്ചുകുട്ടികളെപ്പോലയും കൂട്ടുകാര്‍ക്കൊപ്പം കളിച്ചുല്ലസിച്ചു കഴിയേണ്ട പ്രായം, എന്നാല്‍ അവര്‍ ഇന്ന് സമൂഹത്തില്‍ ബാല്യക്കാരല്ല, വൃദ്ധരാണ്. അവര്‍ വീട്ടില്‍ മുത്തച്ഛനും, മുത്തച്ഛിയുമായിക്കഴിയുന്നു. ഇതൊരു കെട്ടുകഥയോ, സിനിമാക്കഥയോ അല്ല. ഒരു യഥാര്‍ത്ഥ ജീവിത കഥ തന്നെയാണ്.

 

ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെ ഒരു ഗ്രാമത്തിലാണ് ഈ കുട്ടികള്‍ ജനിച്ചത്. ചെറുപ്പക്കാരായ മാതാപിതാക്കളോടൊപ്പം ശാരീരിക മാനസിക വേദന തിന്നു കഴിയുകയാണിവര്‍ ‍. അച്ഛന്‍ ശത്രുഘ്നന്‍ രാജാക്കിനും (40), അമ്മ റിങ്കി ദേവിക്കും (35) ആകെ മൂന്നു മക്കളാണുള്ളത്. ഇതില്‍ ഇളയ കുട്ടികളാണ് അഞ്ജലി എന്ന പെണ്‍കുട്ടിയും, ഇളയ സഹോദരന്‍ കേശവ് കുമാറും.

 

അഞ്ജലി ജനിച്ചപ്പോള്‍ അവളുടെ ശരീര ഭാഗങ്ങളിലെ തൊലികള്‍ ചുക്കിച്ചുളിയുകയും ശരീര ഭാഗങ്ങള്‍ക്ക് വേദന അനുഭവപ്പെടുകയും ചെയ്തു തുടങ്ങി. ഡോക്ടര്‍മാരുടെ മുമ്പില്‍ എത്തിയപ്പോള്‍ അവര്‍ നിസ്സഹായരായി. അഞ്ജലി തൊലി ചുക്കിയും ചുളിഞ്ഞും പടുവൃദ്ധയായിത്തന്നെ രൂപപ്പെട്ടു. കേശവ് ജനിച്ചപ്പോഴും ഇതേ അനുഭവം ഉണ്ടായി. 18 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഇപ്പോള്‍ ഒരു പടുവൃദ്ധനായിത്തീര്‍ന്നിരിക്കുന്നു.

 

അഞ്ജലി അപമാനിതയായി സ്കൂളില്‍ പൊയ്ക്കൊണ്ടിരിക്കുന്നു. അച്ഛന്‍ ശത്രുഘ്നന് അലക്കു ജോലിയാണ്. മാസം 4500 രൂപ മാത്രമാണ് വരുമാനം. അമ്മ റിങ്കി ദേവി മൂന്നുകുട്ടികളേയും നോക്കി വീട്ടില്‍ കഴിയുന്നു. മൂത്ത മകള്‍ ശില്‍പ്പിക്ക് 11 വയസ്സുണ്ട്. എന്നാല്‍ അവള്‍ക്ക് ഇത്തരത്തിലുള്ള രോഗമില്ല. അവള്‍ സുന്ദരിയാണ്, സാധാരണ കുട്ടികളേപ്പോലെതന്നെയാണ്. രണ്ടു മക്കളുടെയും ഈ അവസ്ഥയില്‍ വിതുമ്പുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമില്ല.

 

അപൂര്‍വ്വ ജനിതക രോഗങ്ങളായ പ്രഗേറിയായുടെയും, ക്യൂട്ടിക് ലിക്സയുടെയും ഇരകളാണ് ഈ കുട്ടികള്‍ ‍. ഈ രോഗത്തിന് ഇന്ത്യയില്‍ ചികിത്സയില്ല. രോഗം ബാധിച്ചവര്‍ 13 വയസ്സിനപ്പുറം ജീവിച്ചിരിക്കാറുമില്ലെന്നുള്ള സത്യം മാതാപിതാക്കളെ സങ്കടക്കടലിലാക്കുന്നു. ആര്‍ക്കും ഇങ്ങനെയൊരു ഗതി വരരുതേയെന്നു പ്രര്‍ത്ഥിക്കുകയാണ് ഇവരുടെ ഗ്രാമം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.