വെനസ്വേലയില്‍ കൊടും പട്ടിണി, അമ്മമാര്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നു
കരാക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നു പട്ടിണി മാറ്റാനായി അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളെ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ചേരികളിലാണ് ദാരിദ്യ്രം കൂടുതലായി അനുഭവപ്പെടുന്നത്.
ഭക്ഷണമാണ് ഇവിടത്തെ ഏറ്റവും വലിയ ആഡംബരം. ഭക്ഷണം നല്‍കാന്‍ സാധിക്കാതെ വരുമ്പോള്‍ കുഞ്ഞുങ്ങളെ മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ തയ്യാറാകുന്നതായി വാര്‍ത്തകള്‍ വരുന്നു. ആറുമാസം ഗര്‍ഭിണിയായ ഒരു യുവതി തനിക്ക് ജനിക്കുന്ന കുഞ്ഞിനെ വില്‍ക്കാനാണ് തീരുമാനമെന്ന് ബി.ബി.സി.യോടു പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.
കുട്ടികള്‍ക്ക് ശരിയായ രീതിയില്‍ ഭക്ഷണം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ അവരെ വീട്ടില്‍നിന്നും ഇറക്കി വിടുന്നതായും ബി.ബി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപോലെ പുറത്താക്കപ്പെട്ട നൂറുകണക്കിനു കുട്ടികളാണ് വെനസ്വേലയിലെ തെരുവുകളില്‍ അലയുന്നത്.
ജീവന്‍ നിലനിര്‍ത്താനായി ചവറ്റു കൂനയ്ക്കു നടുവില്‍ ഭക്ഷണം തിരയുന്ന കുട്ടികള്‍ വെനസ്വേലയിലെ പചതിവു കാഴ്ചയാകുന്നു.
40 ഡിഗ്രി ചൂടായതിനാല്‍ തെരുവുകളില്‍ ജീവിക്കുക ബുദ്ധിമുട്ടാണ്.
കാര്‍ഡ് ബോര്‍ഡുകളും, പേപ്പറുകളും വിരിച്ചാണ് ആളുകള്‍ തെരുവില്‍ കിടന്നുറങ്ങുന്നത്. അനാഥാലയങ്ങളില്‍ കുട്ടികളുടെ എണ്ണം 60 ശതമാനം വര്‍ദ്ധിച്ചതായി സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ ഉലച്ച വെനസ്വേലയില്‍നിന്നും രക്ഷപെടാനായി ആയിരങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.

