നൈജീരിയായില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 600 പേരോളം ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു കഴിയുന്നതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ മുസ്ളീം ഫുലാനി തീവ്രവാദി ഗ്രൂപ്പുകാര്‍ പലപ്പോഴായി തട്ടിക്കൊണ്ടുപോയ ക്രിസ്ത്യാനികള്‍ കൊടും വനത്തില്‍ ഭീകരരുടെ ക്യാമ്പുകളില്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടു കഴിയുന്നതായി യു.എസ്. ആസ്ഥാനമായുള്ള കാപ്പിറ്റോള്‍ഹില്‍ അഭിഭാഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
നൈജീരിയായെ ഒരു ഖിലാഫത്ത് ആക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളുടെ ശക്തി കേന്ദ്രമായ കടുന സംസ്ഥാനത്തിന്റെ തെക്കുഭാഗത്തുള്ള വിശാലമായ വനത്തില്‍ കുറഞ്ഞത് 11 പ്രധാനപ്പെട്ട തീവ്രവാദി ക്യാമ്പുകളുണ്ടെന്നും ഇവിടങ്ങളില്‍ കുറഞ്ഞത് ഓരോന്നിലും 50-ലധികം തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ടെന്നും ട്രൂത്ത് നൈജീരിയ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോള്‍ വനത്തില്‍ ഏകദേശം അഞ്ഞൂറ് അല്ലെങ്കില്‍ 600 ആളുകളെങ്കിലും ഉണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ അവര്‍ ഇവിടെ ഈ ബന്ദി ക്യാമ്പുകളില്‍ കഴിയുന്നു. പത്ര സമ്മേളനത്തില്‍ മുന്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനും ഇപ്പോള്‍ എക്വിപ്പിംഗ് ദി പെര്‍സിക്യൂട്ടഡ് എന്ന പ്രൊജക്ടായ ട്രൂത്ത് നൈജീരിയയുടെ സീനിയര്‍ എഡിറ്ററുമായ ഡഗ്ളസ് ബര്‍ട്ടണ്‍ പറഞ്ഞു.
ഭീകര തടവില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ടുവന്ന ചിലരുമായി നടത്തിയ അഭിമുഖത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്നും പറഞ്ഞു. തങ്ങളെ പിടികൂടിയവര്‍ തങ്ങള്‍ക്ക് കഷ്ടിച്ച് ആഹാരം മാത്രമേ നല്‍കിയിരുന്നുള്ളുവെന്നും പതിവായി മര്‍ദ്ദിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
മോചന ദ്രവ്യം നല്‍കാന്‍ കുടുംബങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ക്യാമ്പിലെ ബന്ദികളെ പലപ്പോഴും കൊല്ലാറുണ്ട്. തടവിലായിരുന്ന സമയത്ത് ക്രിസ്തീയ പ്രാര്‍ത്ഥനകള്‍ ചൊല്ലരുതെന്നും മോചന ദ്രവ്യം നല്‍കാന്‍ കഴിയാത്തവരെ വധിക്കുന്നത് നേരില്‍ കണ്ടുവെന്നും രക്ഷപെട്ടവരില്‍ ഒരാളായ എസ്ഥേര്‍ പറഞ്ഞു.
എസ്ഥേറിനെയും കൈക്കുഞ്ഞിനെയുമാണ് തട്ടിക്കൊണ്ടുപോയത്. മാസങ്ങളോളം ബന്ദിയാക്കിയതിനുശേഷം ഓഗസ്റ്റ് 27-ന് ഇവരെ മോചിപ്പിക്കുകയായിരുന്നു.

