രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി 75 ദിവസത്തിനുള്ളില്‍ 161 കേസുകള്‍
ന്യൂഡെല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെ അക്രമം വര്‍ദ്ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്.
കഴിഞ്ഞ 75 ദിവസത്തിനുള്ളില്‍ 161 കേസുകളാണ് ക്രൈസ്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മതപരിവര്‍ത്തന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജ കേസുകള്‍ എടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്ത കേസ് വരെയുണ്ടെന്നും, ജന്മദിനാഘോഷങ്ങളെപ്പോലും മതാഘോഷമായും മതപരിവര്‍ത്തന പരിപാടിയുമാക്കി തെറ്റിദ്ധരിപ്പിച്ച് വ്യാജ കേസുകളാണ് എടുത്തിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഛത്തീസ്ഗഢില്‍ കുടിവെള്ളം പോലും ക്രൈസ്തവര്‍ക്ക് നിഷേധിക്കുന്നു. പൊതുജനം കുടിവെള്ളം ശേഖരിക്കുന്ന പൈപ്പില്‍നിന്ന് ക്രൈസ്തവര്‍ക്ക് വെള്ളം ശേഖരിക്കുന്നതിനുപോലും വിലക്കുണ്ട്. ക്രിസ്തുമത ആചാരപ്രകാരമുള്ള മരണാനന്തര ചടങ്ങുകളും അനുവദിക്കുന്നില്ല.
ഹിന്ദു വിശ്വാസപ്രകാരം ഘര്‍വാപസി നടത്താന്‍ നിര്‍ബന്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.പിയും ഛത്താസ്ഗഢും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്ന സംസ്ഥാനം മദ്ധ്യപ്രദേശാണ്.
14 ആക്രമണങ്ങള്‍. ഹരിയാന10, രാജസ്ഥാന്‍ 8, കര്‍ണാടക 8 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്കുകളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കോ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കോ നേരെയുള്ള ആക്രമണം, വിശ്വാസികളെ ഉപദ്രവിക്കല്‍, സാമൂഹിക ജിവിതത്തിന് തടസ്സമുണ്ടാക്കുക, തെറ്റായ ആരോപണങ്ങളുടെ പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് നടപടികള്‍ എടുക്കുക എന്നിങ്ങനെയാണ് അതിക്രമങ്ങള്‍.
ഛത്തീസ്ഗഢ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ നടന്നത് യു.പിയിലാണ്. 75 ദിവസങ്ങള്‍ക്കുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ മതപരിവര്‍ത്തനം ആരോപിച്ച് 122 ക്രിസ്ത്യാനികള്‍ തടവിലാക്കപ്പെടുകയോ അറസ്റ്റു ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.
ജനുവരിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി 70 ആക്രമണ സംഭവങ്ങളും ഫെബ്രുവരിയില്‍ 62, മാര്‍ച്ച് 15 വരെ 29 സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.

