ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നു; സൗദിയിലെ എണ്ണ പൈപ്പ്ലൈനിന് നേരെ ഡ്രോൺ ആക്രമണം
പി പി ചെറിയാൻ
വാഷിംഗ്ടൺ::ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെയും വിപണിയെയും മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാൻ സംഘർഷം അതീവ ഗുരുതരമായ വഴിയിലേക്ക് നീങ്ങുന്നു. മധ്യേഷ്യയിലെ യുദ്ധഭീതി ആഗോള ഇന്ധന വിപണിയെ ശക്തമായി ബാധിച്ചിരിക്കുകയാണ്.
പെട്രോൾ, ഡീസൽ വിലകൾ കുതിച്ചുയരുകയും ആഗോളതലത്തിൽ കടുത്ത പണപ്പെരുപ്പ ഭീഷണി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, സൗദി അറേബ്യയുടെ സുപ്രധാന എണ്ണ പൈപ്പ്ലൈനിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണം സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
സൗദി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിലെ ഡ്രോൺ ആക്രമണം സൗദി അറേബ്യയിലെ കിഴക്കൻ എണ്ണപ്പാടങ്ങളെ ചെങ്കടൽ തീരത്തെ യാൻബു തുറമുഖവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്ലൈനിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്.
ഇറാഖിൽ നിന്നും വിക്ഷേപിച്ച ഒന്നിലധികം ഡ്രോണുകളാണ് സൗദിയുടെ റിയാദ്, മദീന മേഖലകളിലുള്ള പമ്പിങ് സ്റ്റേഷനുകളെ ലക്ഷ്യമിട്ടെത്തിയത്. ആക്രമണത്തിൽ ചിലർക്ക് പരിക്കേൽക്കുകയും സ്റ്റേഷനുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദി ഊർജ മന്ത്രാലയം ഈ പൈപ്പ്ലൈനിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആഗോള വിപണിയിലെ ആഘാതം: ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം, എണ്ണ കയറ്റുമതി മുടങ്ങാതെ സൂക്ഷിക്കാൻ സൗദി ആശ്രയിച്ചിരുന്ന പ്രധാന ബദൽ മാർഗ്ഗമാണ് ഈ പൈപ്പ്ലൈൻ.
പ്രതിദിനം അഞ്ച് ദശലക്ഷം ബാരൽ വരെ എണ്ണ കൊണ്ടുപോകുന്ന ഈ റൂട്ട് അടച്ചത് ആഗോള വിപണിയിൽ എണ്ണവില വീണ്ടും വൻതോതിൽ കുതിച്ചുയരാൻ ഇടയാക്കും.
ആക്രമണത്തിന് പിന്നിൽ ഇറാഖിലെ ഇറാൻ അനുകൂല മില്ലീഷ്യ ഗ്രൂപ്പുകളാണെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഇറാഖ് പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

