ട്രംപിന്റെ 80-ാം ജന്മദിനാഘോഷം: വൈറ്റ് ഹൗസ് മുറ്റത്ത് ചരിത്രത്തിലാദ്യമായി യു.എഫ്.സി പോരാട്ടം
പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 80-ാം ജന്മദിനാഘോഷങ്ങളുടെയും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെയും ഭാഗമായി ഞായറാഴ്ച വൈകീട്ട് വൈറ്റ് ഹൗസിന്റെ തെക്കേ മുറ്റത്ത് ചരിത്രത്തിലാദ്യമായി മിക്സഡ് മാർഷ്യൽ ആർട്സ് പോരാട്ടം സംഘടിപ്പിച്ചു.
‘യു.എഫ്.സി ഫ്രീഡം 250’ എന്ന് പേരിട്ട ഈ മത്സരത്തിനായി വൈറ്റ് ഹൗസ് വളപ്പിൽ പ്രത്യേകം താൽക്കാലിക സ്റ്റേഡിയവും കേജും (റിംഗ്) ഒരുക്കിയിരുന്നു.
വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രൊഫഷണൽ കായിക മത്സരം ഇവിടെ അരങ്ങേറുന്നത്. യു.എഫ്.സി ചീഫ് ഡാന വൈറ്റും ട്രംപും ഒന്നിച്ച് ഓവൽ ഓഫീസിൽ നിന്ന് മത്സരം കാണാനായി എത്തിയപ്പോൾ “യു.എസ്.എ” വിളികളോടെയാണ് നാലായിരത്തോളം വരുന്ന കാണികൾ ഇവരെ സ്വീകരിച്ചത്.
വ്യവസായ പ്രമുഖരായ മാർക്ക് സക്കർബർഗ് അടക്കമുള്ള പ്രമുഖർ മത്സരം കാണാൻ എത്തിയിരുന്നു.മത്സരത്തിൽ മിഡിൽവെയ്റ്റ് താരം ബോ നിക്കൽ എതിരാളിയായ കൈൽ ഡോക്കാസിനെ പരാജയപ്പെടുത്തിയ ശേഷം റിംഗിൽ വെച്ച് ട്രംപിന് ജന്മദിനാശംസകൾ നേർന്നു.
എന്നാൽ ട്രംപിന്റെ പ്രത്യേക താല്പര്യപ്രകാരം മത്സരത്തിൽ പങ്കെടുത്ത ഹെവിവെയ്റ്റ് താരം ഡെറിക് ലൂയിസ്, ജോഷ് ഹോക്കിറ്റിനോട് പരാജയപ്പെട്ടു.
ഏകദേശം 60 ദശലക്ഷം ഡോളറിലധികം ചിലവഴിച്ചാണ് വൈറ്റ് ഹൗസ് മുറ്റത്ത് ഈ മത്സരവേദി ഒരുക്കിയത്. ഇതിനിടെ, ഈ പരിപാടിക്കെതിരെ വിമർശനം ഉന്നയിച്ച യു.എഫ്.സി ചാമ്പ്യൻ സീൻ സ്ട്രിക്ലാൻഡിനെ സുരക്ഷാ ഉദ്യോഗസ്ഥർ പരിസരത്തുനിന്ന് ഹോട്ടലിലേക്ക് മാറ്റി

