അടിമത്തം, മതനിന്ദ എന്നീ കേസുകളില്‍ പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് ട്രംപിനോട് ക്രിസ്ത്യന്‍ സംഘടന
പാക്കിസ്ഥാനില്‍നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയുടെ വാതിലുകള്‍ അടയ്ക്കരുതെന്ന് ക്രിസ്ത്യന്‍ അഭിഭാഷക ഗ്രൂപ്പുകള്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള അടിമത്തം, തട്ടിക്കൊണ്ടുപോകല്‍ ദൈവദൂഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷാഹ്കോട്ട് പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍നിന്നുള്ള ക്രിസ്ത്യന്‍ തൊഴിലാളിയായ ഇമ്രാന്‍ മസിയെ തട്ടിക്കൊണ്ടുപോയി ഒരു ഇഷ്ടിക ചൂളയില്‍ അടിമവേല ചെയ്യാന്‍ നിര്‍ബന്ധിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയതെന്ന് സംഘടന പറഞ്ഞു.
കുടുംബം വൈദ്യ ചികിത്സയ്ക്കായി പണം കടം വാങ്ങുകയും കടക്കാരാവുകയും ചെയ്തപ്പോള്‍ പകരം അടിമയായി തട്ടിക്കൊണ്ടിപോവുകയായിരുന്നുവെന്ന് ഇമ്രാന്റെ ഭാര്യ ഗുല്‍നാസ് ഇമ്രാന്‍ പറഞ്ഞു.
എന്റെ കുട്ടികള്‍ എല്ലാ ദിവസവും പിതാവിനെ ഓര്‍ത്ത് കരയുന്നു. അവര്‍ ലീഡ് മിനിസ്ട്രീസ് എന്ന അഭിഭാഷക ഗ്രൂപ്പിനോടു പറഞ്ഞു. പാക്കിസ്ഥാനില്‍ അടിമത്തം നിയമവിരുദ്ധമാണെങ്കിലും ഇത് വ്യാപകമായി തുടരുന്നുവെന്ന് സംഘടനകള്‍ പറയുന്നു.
പാക്കിസ്ഥാനിലെ മതനിന്ദാ നിയമങ്ങളും തുടര്‍ച്ചയായി ദുരുപയോഗം ചെയ്യുന്നതായി ഗ്രൂപ്പുകള്‍ എടുത്തു പറയുന്നു.
മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും ഒതുക്കാനും ചിലപ്പോഴൊക്കെ ഇതുപയോഗിക്കുന്നതായും അടുത്തിടെ നടന്ന ചില കേസുകള്‍ ഉദ്ധരിച്ചുകൊണ്ട് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.

