മോസ്ക്ക് നേതാവ് രക്ഷിക്കപ്പെട്ട് പാസ്റ്ററായി; ബന്ധുക്കള്‍ ആക്രമിച്ചു
ഉഗാണ്ടയില്‍ മോസ്ക്കിന്റെ ചുമതല വഹിച്ചിരുന്ന മുസ്ളീം രക്ഷിക്കപ്പെട്ടു യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് ബന്ധുക്കള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.
കിഴക്കന്‍ ഉഗാണ്ടയിലെ നമുടിമ്പ ജില്ലയിലെ കിഗലമ സബ് കൌണ്ടിയിലെ നമറ്റേ ഗ്രാമത്തിലെ ബഷീര്‍ സെങ്ങിണ്ടോയ്ക്കാണ് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.
ബഷീര്‍ 2016 ലാണ് ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു കടന്നു വന്നത്. യാഥാസ്ഥിക മുസ്ളീം കുടുംബമായതിനാല്‍ വലിയ എതിര്‍പ്പുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ബഷിര്‍ വീടു വിട്ട് പടിഞ്ഞാറന്‍ ഉഗാണ്ടയിലേക്കു പോയി.
അവിടെ ഇസ്ളാം മതത്തില്‍നിന്നും നേരത്തെ രക്ഷിക്കപ്പെട്ട് കടന്നുവന്നിരുന്ന മറ്റൊരു സഹോദരന് ബഷീറിനെ പരിചയപ്പെടുകയും സഹായിക്കുകയും ഒരു ദൈവസഭയില്‍ പരിചയപ്പെടുത്തുകയുമുണ്ടായി.
ഇവിടെ കര്‍ത്താവിനെ ആരാധിക്കുകയും സഭ 6 മാസത്തെ ബൈബിള്‍ കോളേജ് പഠനത്തിനു ക്രമീകരണം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബഷീര്‍ ഒരു പാസ്റ്ററായി ശുശ്രൂഷ ചെയ്ത് വരികയായിരുന്നു.
എന്നാല്‍ 6 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ബന്ധു ബഷിറിനു ഒരു സന്ദേശം അയച്ചു. എത്രയും പെട്ടന്നു കുടുംബത്തില്‍ എത്തണമെന്നും ഭൂമി ഭാഗം ചെയ്യുവാനാണെന്നുമായിരുന്നു സന്ദേശം. ജനുവരി 12-നു ബഷീര്‍ മനസ്സില്ലാ മനസ്സോടെ രാത്രി 9 മണിക്ക് വീട്ടിലെത്തി. എന്നാല്‍ ഒരു തണുപ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.
ആഹാരം പോലും കഴിക്കാതെ ബഷീര്‍ ഉറങ്ങി. രാവിലെ വീട്ടുകാരുടെ തനി നിറം പുറത്തുവന്നു. സഹോദരനും അമ്മാവനും ചേര്‍ന്ന് ബഷീറിനെ ക്രൂരമായി മര്‍ദ്ദിച്ചു. ആയുധവുമായി തലയ്ക്കും പുറത്തും ഒക്കെ മുറിവേല്‍പ്പിച്ചു. നിലവിളിച്ച ബഷീറിനെ സംഭവസ്ഥലത്തെത്തിയ പോലീസും അയല്‍ക്കാരും ചേര്‍ന്ന് നമുടിമ്പ ആശുപത്രിയിലെത്തിച്ചു
ക്രിസ്തുവിശ്വാസത്തില്‍ പോയതിന് കുടുംബത്തിനു നാണക്കേടുണ്ടാക്കി. ഒരു മുസ്ളീം അദ്ധ്യാപകനാക്കുവാന് ധാരാളം പണം ചിലവാക്കിയിരുന്നുവെന്നും അമ്മാവന് വിളിച്ചു പറഞ്ഞതായി ബഷീര്‍ പറഞ്ഞു.
ബഷീറിനെ ആശുപത്രിയില്‍ നല്ലനിലയില്‍ ചികിത്സിക്കേണ്ടി വന്നു. ദൈവമക്കള് ബഷീറിനെയും ഉഗാണ്ടയെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക.

