ഇറാനില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ഇസ്ളാം മതം പഠിക്കണം, ഇല്ലായെങ്കില്‍ സ്കൂള്‍ വിട്ടു പോകണമെന്ന് ഉത്തരവ്
ടെഹ്റാന്‍ : ഇറാനിലെ ക്രിസ്ത്യാനികളായ സ്കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും ഷിയ ഇസ്ളാം മതം പഠിക്കണമെന്നും അതിനു കഴിയുന്നില്ലെങ്കില്‍ സ്കൂളില്‍നിന്നു പോകണമെന്നും അധികാരികളുടെ ഉത്തരവ്.
ഇറാനിലെ രണ്ടു പ്രമുഖ പട്ടണങ്ങളായ റാഷത്ത്, ഷിറാസ് എന്നിവിടങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂള്‍ അധികാരികളുടെ വിവാദ ഉത്തരവ് ഇറങ്ങിയത്. രണ്ടു പട്ടണങ്ങളിലെയും സ്കൂളുകളില്‍ പഠിക്കുന്ന എല്ലാ ക്രൈസ്തവ വിദ്യാര്‍ത്ഥികളും ഷിയ ഇസ്ളാം മതം നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഷിയാ മതത്തിന്റെ പഠിപ്പിക്കലുകളും ആചാരങ്ങളും അനുസരിക്കണം.
ഇതിനു കഴിയാത്തവര്‍ സ്കൂള്‍ വിട്ടു പോകണമെന്ന് ഉത്തരവില്‍ പറയുന്നു. ഇവിടത്തെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും ക്രൈസ്തവ ചര്‍ച്ചുകളിലെ അംഗങ്ങളും നല്ലൊരു ശതമാനം പേരും ഹൌസ് ചര്‍ച്ചുകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നവരാണ്. കുട്ടികളെ ചെറു പ്രായത്തില്‍ത്തന്നെ ഇസ്ളാം മതത്തെക്കുറിച്ച് പഠിപ്പിച്ചാല്‍ അവര്‍ വളര്‍ന്നുവന്ന് മുസ്ളീങ്ങളായിത്തീരുമെന്നാണ് അധികാരികളുടെ പ്രതീക്ഷ.
എന്നാല്‍ സ്കൂള്‍ അധികാരികളുടെ ഈ നടപടിയ്ക്കെതിരെ ക്രൈസ്തവര്‍ രംഗത്തുവന്നു. രക്ഷിതാക്കള്‍ സ്കൂള്‍ അധികാരികള്‍ക്ക് കത്ത് നല്‍കുകയുണ്ടായി. തങ്ങളുടെ കുട്ടികള്‍ക്ക് അവരുടേതായ വിശ്വാസം ഉണ്ടെന്നും മറ്റു മതം പഠിക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ കത്ത് സ്കൂള്‍ അധികാരികള്‍ തള്ളുകയും കുട്ടികളെ സ്കൂളില്‍നിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുകയുമാണ്.
ചര്‍ച്ച് ഓഫ് ഇറാന്‍ ശക്തമായി വിശ്വാസികള്‍ക്കൊപ്പമുണ്ട്. ഇറാനില്‍ ഷിയ മുസ്ളീം വിഭാഗത്തിനാണ് ഭൂരിപക്ഷം. ലോകത്ത് ക്രിസ്തുവിങ്കലേക്കു വരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇറാന്‍ . ഇവിടെ വര്‍ഷം തോറും ആയിരക്കണക്കിനു മുസ്ളീങ്ങളാണ് രക്ഷിക്കപ്പെട്ട് മുസ്ളീങ്ങളായിക്കൊണ്ടിരിക്കുന്നത്.
രഹസ്യ കേന്ദ്രങ്ങളില്‍ സ്നാന ശുശ്രൂഷകളും ആരാധനയും നടക്കുന്നുണ്ട്. ഇറാനിലെ ഭരണഘടന ആര്‍ട്ടിക്കിള്‍ 30-ല്‍ രാജ്യത്തെ എല്ലാ പൌരന്മാരായ കുട്ടികള്‍ക്കും പ്രൈമറി മുതല്‍ സെക്കന്ററി വരെ സ്കൂള്‍ വിദ്യാഭ്യാസം സൌജന്യമാണെന്ന് എഴുതിവെച്ചിട്ടുണ്ട്. ഈ അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് ഭരണഘടനയിലുണ്ട്.

