ഉദരഫലം ദൈവദാനം (എഡിറ്റോറിയൽ)
കേരളത്തില്‍ പുതിയ പുതിയ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളേക്കാളും ക്രൂരമായി നടക്കുന്നത് സ്വന്തം ഭവനത്തിലെ അതിക്രമങ്ങളാണ്.
പിതാക്കന്മാര് സ്വന്തം മക്കളെ അതിക്രൂരമായി പീഢിപ്പിക്കുകയോ കൊലചെയ്യുകയോ ചെയ്യുന്നു. ഈ അടുത്ത കാലങ്ങളില്‍ ഇത്തര ത്തിലുള്ള വാര്‍ത്തകള്‍ പെരുകി വരികയാണ്. നിസ്സാര കാര്യങ്ങള്‍ക്കു പോലും മാതാപിതാക്കള്‍ കുട്ടികളെ വിഷമിപ്പിക്കുന്നു. അവരെ ഉപേക്ഷിച്ചു പുതിയ ദാമ്പത്യ ജീവിതം നയിക്കുന്നവരുമുണ്ട്.
പിഞ്ചുകുഞ്ഞുങ്ങളെ റോഡരുകിലും ചവിട്ടുകൊട്ടകളിലും ഉപേക്ഷിക്കുന്ന അമ്മമാരുമുണ്ട്. മദ്യലഹരിയില്‍ കുഞ്ഞുങ്ങളെ കൊലചെയ്യുന്ന വാര്‍ത്തകളും വര്‍ദ്ധിക്കുന്നു. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ സ്നേഹിക്കാത്തതുകൊണ്ട് അവര്‍ വളര്‍ന്നു വരുമ്പോള്‍ ക്രൂരന്മാരും, കള്ളന്മാരും, ചതിയന്മാരും ഒക്കെയായി സമൂഹത്തില്‍ തല ഉയര്‍ത്തി നില്ക്കുന്നു.
ക്രിസ്ത്യാനിയോ മറ്റ് ഇതര വിശ്വാസികളോ എന്തുമാവട്ടെ ഒരിക്കലും സംഭവിച്ചുകൂടാത്ത വലിയ ഒരു തെറ്റാണ് ഇതിലൂടെ നിറവേറിയത്. മനുഷ്യ ജീവന് അതും തിരിച്ചറിവില്ല.
ഒരു പിഞ്ചു കുഞ്ഞിനോട് ചെയ്ത ക്രൂരത. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനി ഈ നാട്ടില്‍ നടന്നുകൂടാ. കുഞ്ഞുങ്ങള്‍ സമൂഹത്തിന്റെ വിത്താണ്. ഇന്ന് അവര്‍ ആരുമല്ലെങ്കിലും നാളെ അവര്‍ ഒരു പക്ഷെ കുടുംബത്തിന്, സമൂഹത്തിന് ഏറ്റവും പ്രയോജനമുള്ള ഒരു വ്യക്തിയായിത്തീര്ന്നേക്കാം.
കുട്ടികളെ നാം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് മുതിര്‍ന്നവരായ ഓരോരുത്തരുടെയും കടമയാണ്. എത്രയോ കുഞ്ഞുങ്ങള്‍ ഇത്രവലിയ ക്രൂരതകളിലല്ലാതെയെങ്കിലും കുടുംബങ്ങളില്‍, സമൂഹത്തില്‍ പീഢനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടു ജീവിക്കുന്നു. അവര്‍ അശക്തരാണെന്ന കാരണത്താല്‍ മാത്രമാണ് ഇതൊക്കെയും നടക്കുന്നത്.
കുട്ടികളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഓരോ വ്യക്തി ജീവിതങ്ങളുടെയും ഉത്തരവാദിത്വമാണ്. അത് തലമുറകളോട് ചെയ്യുന്ന ഏറ്റവും വലിയ കര്‍ത്തവ്യമാണ്.
മുതിര്‍ന്നവര്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ കുട്ടികളെ കരുവാക്കരുത്. അവര്‍ നിരപരാധികളാണെന്നുള്ള കാര്യം നാം ഓര്‍ക്കണം. ദൈവവചനം ഒരു വ്യക്തിയുടെ ഹൃദയത്തില്‍ കടന്നു വരുമ്പോഴാണ് സ്നേഹവും വാത്സല്യവും ഉത്തരവാദിത്വങ്ങളുമൊക്കെ ഉണ്ടാകുന്നത്. മക്കള്‍ ദൈവത്തിന്റെ ദാനമാണ്. ബൈബിള്‍ പറയുന്നു.
“മക്കള്‍ യഹോവ നല്കുന്ന അവകാശവും ഉദരഫലം അവന് തരുന്ന പ്രതിഫലവും തന്നെ” (സങ്കീ.127:3) ഈ വചനം മനസ്സിലാക്കി ജീവിക്കുന്നവര്‍ക്കേ ജീവിതത്തില്‍ യഥാര് ത്ഥ കടമ നിറവേറ്റാന്‍ കഴിയു. അതിനായി ദൈവവചനം ശരിയായി മനസ്സിലാക്കി ജീവിക്കുവാന്‍ കഴിയണം.
ദൈവവചനം അനുസരിക്കാതെ ജീവിക്കുന്നവര്‍ക്കാണ് സ്നേഹം, വാത്സല്യം, കുടുംബത്തോടുള്ള കടമകള്‍ എന്നിവ പാലിക്കാന്‍ കഴിയാതെ വരുന്നത്. സാത്താന് ഇന്ന് പലരേയും കൈകളില്‍ എടുത്തു ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.
അവന് വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കി നിത്യ നരകത്തിലേക്കു നടത്തുവാന്‍ ശ്രമിക്കുന്നു. അത് മനുഷ്യന് മനസ്സിലാക്കണം.
ഒരു യഥാര്‍ത്ഥ ക്രൈസ്തവന് തന്റെ മക്കളേയും കുടുംബത്തേയും നന്നായി പരിപാലിക്കുവാന്‍ കഴിയും. അവിടെ കോപമില്ല, ക്രൂരതകളില്ല, യാതൊരു ദുഷ്പ്രവണതകള്‍ക്കും സ്ഥാനമില്ല.
യേശുക്രിസ്തുവിലൂടെയുള്ള ദൈവിക സമാധനവും സന്തോഷവും എല്ലാവരിലും ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
പാസ്റ്റര്‍ ഷാജി. എസ്.