മതസൌഹാര്‍ദ്ദം സംരക്ഷിക്കാനായി നൈജീരിയന്‍ ക്രിസ്ത്യന്‍-മുസ്ളീം നേതാക്കള്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു
2027-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് രാജ്യം തയ്യാറെടുക്കുമ്പോള്‍ മതസൌഹാര്‍ദ്ദം സംരക്ഷിക്കാനും വിദ്വേഷ പ്രസംഗങ്ങളെയും തീവ്രവാദത്തെയും ചെറുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സമാധാന കരാറില്‍ നൈജീരിയായിലെ 50-ലധികം ക്രിസ്ത്യന്‍-മുസ്ളീം നേതാക്കള്‍ ഒപ്പുവെച്ചു.
ഓഗസ്റ്റ് 13-ന് അബുജയില്‍ ഒപ്പുവെച്ച കരാര്‍ സൌദി ആസ്ഥാനമായുള്ള മുസ്ളീം വേള്‍ഡ് ലീഗാണ് സംഘടിപ്പിച്ചത്.
നൈജീരിയായിലുടനീളമുള്ള ക്രിസ്ത്യാനികള്‍ക്കും മുസ്ളീങ്ങള്‍ക്കും ഇടയിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഉദ്ദേശിച്ചുള്ള ഒരു പുതിയ ഇന്റര്‍ഫെയ്ത്ത് ബോഡിയും അവിടെ ആരംഭിച്ചു.
വര്‍ഷങ്ങളായി നടക്കുന്ന ആക്രമണങ്ങളും രാഷ്ട്രീയ വിഭജനങ്ങളും മൂലം മതപരമായ സംഘര്‍ഷങ്ങള്‍ രൂക്ഷമായ നൈജീരിയായെ സംബന്ധിച്ചിടത്തോളം ഒരു സെന്‍സിറ്റീവ് സമയത്താണ് ഈ കരാര്‍ രൂപപ്പെട്ടത് എന്നത് വലിയ കാര്യമാണ്.
രാജ്യത്ത് മുസ്ളീം ഭൂരിപക്ഷം വടക്കും ക്രിസ്ത്യന്‍ ഭൂരിപക്ഷം തെക്കുമാണ് സ്ഥിതി ചെയ്യുന്നത്.
മതനേതാക്കള്‍ക്കിടയിലെ ഭിന്നിപ്പിക്കുന്ന വാചാടോപങ്ങള്‍ കുറയ്ക്കാന്‍ ഈ കരാറിന് കഴിയുമെന്ന് നോര്‍ത്തേണ്‍ ക്രിസ്ത്യന്‍ റിലിജിയണ്‍ ലീഡേഴ്സ് അസംബ്ളി ചെയര്‍മാന്‍ ജോണ്‍ പ്രെയ്സ് ഡാനിയേല്‍ പറഞ്ഞു.

