പാസ്റ്റര്‍ക്ക് ജയിലില്‍ കൊടും പീഢനം; ക്രിസ്തു വിശ്വാസം തള്ളണമെന്ന് ആവശ്യം
ടെഹ്രാന്‍ : ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ച് 8 വര്‍ഷത്തെ തടവിന് വിധിച്ച് ജയിലില്‍ കഴിയുന്ന ഇറാന്‍ പാസ്റ്റര്‍ സയ്ദ് അബദിനിയ്ക്ക് കൊടും പീഢനം.
തന്റെ ക്രിസ്തു വിശ്വാസം ത്യജിക്കണമെന്നാണ് ജയില്‍ അധികാരികളുടെ ഒത്താശയോടെയുള്ള സഹ തടവുകാരുടെ ആക്രമണത്തിന്റെ ആവശ്യമെന്ന് പസ്റ്ററുടെ പരാതി. 3 വര്‍ഷം മുമ്പാണ് പാസ്റ്റര്‍ സയ്ദിനെ കോടതി ശിക്ഷിച്ചത്. ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വിശ്വാസത്തില്‍ വന്ന സയ്ദ് തന്റെ ഭാര്യ അമേരിക്കന്‍ പൌര നഗ്മയോടും രണ്ടു മക്കളോടുമൊപ്പം ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനവും, സഭാ യോഗവും നടത്തി വരുമ്പോഴായിരുന്നു പോലീസ് അറസ്റ്റു ചെയ്തത്.
ജയില്‍ ശിക്ഷ ലഭിച്ച നാള്‍ മുതല്‍ തുടങ്ങിയ ക്രൂര പീഢനങ്ങള്‍ക്ക് യാതൊരു അറുതിയുമില്ല. സയ്ദിന്റെ മുഖത്ത് മര്‍ദ്ദനത്തില്‍ മാരകമായ മുറിവുണ്ടായി. കണ്ണുകള്‍ കറുപ്പും നീലയുമായി കലങ്ങി. അസ്ഥികള്‍ക്ക് പൊട്ടലുണ്ടായി. ഇപ്പോള്‍ ജയില്‍ ഡോകടറുടെ ചികിത്സ മാത്രമാണ് ലഭിക്കുന്നതെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്റ് ജസ്റ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ദ്ദാന്‍ സെക്യുലോ പറഞ്ഞു. അടുത്തയിടെ സയ്ദിന്റെ ഒരു കുടുംബാംഗം ജയില്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇക്കാര്യം മനസ്സിലായത്.
ബന്ധു ഈ വിവരം സയ്ദിന്റെ ഭാര്യ നഗ്മയെ അറിയിച്ചു. താന്‍ എന്തൊക്കെ പീഢനങ്ങള്‍ നേരിട്ടാലും തന്റെ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കില്ലെന്ന് പാസ്റ്റര്‍ സയ്ദ് പറഞ്ഞതായി ജോര്‍ദ്ദാന്‍ സെക്യുലോ പറഞ്ഞു. പാസ്റ്റര്‍ സയ്ദിന്റെ മോചനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ വരെ ഇറാനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ദൈവമക്കള്‍ പ്രര്‍ത്ഥിക്കുക.

