തെലുങ്കാന, ഗോവ, യു.പി. സസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍
ഹൈദരാബാദ്: 2016 ഡിസംബര്‍ 28-ന് ഗോവയില്‍ മാര്‍ഗോവയിലെ ഒരു ആരാധനാ സ്ഥലത്ത് ചില പ്രദേശ വാസികളെത്തി പ്രശ്നങ്ങളുണ്ടാക്കി.
100 വിശ്വാസികള്‍ ആരാധിച്ചു വരുന്ന സഭയിലെ വിശ്വാസികളോട് ക്രൈസ്തവ വിശ്വാസം ത്യജിക്കുവാന്‍ ആവശ്യപ്പെട്ടു. ഇല്ലായെങ്കില്‍ റേഷന്‍ കാര്‍ഡ്, ഗവണ്മെന്റിന്റെ ആനുകൂല്യങ്ങള്‍ മുതലായവ ഇനി നിഷേധിക്കുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ വിശ്വാസികള്‍ കര്‍ത്താവിലുള്ള വിശ്വാസം മുറുകെ പിടിച്ചു, സുവിശേഷ വിരോധികളുടെ ആവശ്യം നിരാകരിച്ചു.
2017 ആരംഭിച്ചപ്പോള്‍ത്തന്നെ ഇന്ത്യയുടെ ചില സംസ്ഥാനങ്ങളില്‍ സുവിശേഷ വിരോധികളുടെ സംഘടിത ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ജനുവരി 8-ന് ഞായറാഴ്ച തെലുങ്കാന സംസ്ഥാനത്ത് ഹൈദരാബാദില്‍ ബാരൂര്‍ നഗര്‍ മണ്ഡലില്‍ 200 വിശ്വാസികള്‍ ആരാധിക്കുന്ന പ്രാദേശിക സഭയില്‍ ഒരു കൂട്ടം സുവിശേഷ വിരോധികളെത്തി അതിക്രമം കാട്ടി.
സഭാ ഹാളിനു മുന്നില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡുകള്‍ നശിപ്പിക്കുകയും പാസ്റ്ററേയും വിശ്വാസികളെയും ഭീഷണിപ്പെടുത്തി സഭായോഗം അലങ്കോലപ്പെടുത്തുകയും ചെയ്തു. ഇവിടെ ആരാധന നിര്‍ത്തിവെയ്ക്കെണ്ടതായി വന്നു.
ജനുവരി 22-ന് തെലുങ്കാനയിലെ സെക്കണ്ടറാബാദില്‍ ഗിഡിയന്‍സ് അസ്സോസിയേഷന്റെ പ്രവര്‍ത്തകര്‍ നടത്തിവന്ന സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഒരുകൂട്ടം ആളുകളെത്തി അതിക്രമം കാട്ടി. സൌജന്യ ബൈബിളുകള്‍ വിതരണം ചെയ്ത ഡോ. കെ.എ. സ്വാമിയെ ക്രൂരമായി ഉപദ്രവിക്കുകയുമുണ്ടായി. തുടര്‍ന്നു അക്രമികള്‍ ഇദ്ദേഹത്തെ പോലീസിനു കൈമാറി. എന്നാല്‍ ശരീരമാസകലം മര്‍ദ്ദനമേറ്റ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ പോലീസ് സ്റ്റേഷനില്‍ത്തന്നെ ഇരുത്തി.
പിറ്റേദിവസം ശക്തമായ സ്ട്രോക്കുണ്ടായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഡോ. സ്വാമിയുടെ ശരീരം ഒരു വശം മുഴുവന്‍ തളര്‍ന്നതായി കണ്ടെത്തി.
ജനുവരി 24-ന് യു.പിയില്‍ ആഗ്രയില്‍ റോഹ്തബാഗില്‍ ഗ്ളോറിയോര്‍ റോഡില്‍ ഇന്‍ഡ്യാ പെന്തക്കോസ്തു ദൈവസഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ രാഹുല്‍ കുമാറിനെയും കുടുംബത്തെയും ഒരുകൂട്ടം സുവിശേഷ വിരോധികള്‍ മര്‍ദ്ദിച്ചവശനാക്കി.
പാസ്റ്റര്‍ താമസിക്കുന്ന വാടക വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുമ്പോള്‍ സന്ധ്യയോടുകൂടി അക്രമികള്‍ എത്തി മര്‍ദ്ദിക്കുകയായിരുന്നു. സഭാ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ആവശ്യം