ഇറാനില്‍ ബൈബിള്‍ കൈവശം വച്ചതിന് വിദേശ പൌരന് 10 വര്‍ഷം തടവ്
ടെഹ്റാന്‍: മതപരിവര്‍ത്തനം ആരോപിച്ചും ബൈബിളിന്റെ പുതിയ നിയമം കൈയ്യില്‍വച്ചു എന്ന കുറ്റം ചുമത്തി അര്‍മേനിയന്‍ പൌരന് ഇറാനില്‍ 10 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.
ഇറാനില്‍ വിനോദ സഞ്ചാരിയായി വന്ന ഹകോപ് ഗോചുമ്യന്‍ എന്ന വ്യക്തിക്കാണ് തടവു ശിക്ഷ ലഭിച്ചത്. ഗോചുമ്യനും ഭാര്യ എലിസ ഷവാര്‍ഡിയനും 2023 ആഗസ്റ്റില്‍ ഇറാനില്‍ അവധിക്കാലത്ത് എത്തിയിരുന്നു.
ടെഹ്റാനടുത്തുള്ള പാര്‍ഡിസിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ദമ്പതികള്‍ കുട്ടികളോടൊപ്പം ബക്ഷണം കഴിക്കുകയായിരുന്നു.
രഹസ്യാന്വേഷണ ഏജന്‍സികള്‍ വീട്ടില്‍ റെയ്ഡ് നടത്തി മുതിര്‍ന്നവരെയെല്ലാം കസ്റ്റഡിയിലെടുക്കുകയും നിരവധി ഫാര്‍സി ഭാഷയിലുള്ള പുതിയ നിയമങ്ങളും മറ്റ് ക്രിസ്ത്യന്‍ സാഹിത്യങ്ങളും കണ്ടുകെട്ടുകയും ചെയ്തു.
ദമ്പതികളുടെ അറസ്റ്റിനെ തുടര്‍ന്ന് 7ഉം, 10ഉം വയസുള്ള രണ്ട് കുട്ടികള്‍ ഷവാര്‍ഡിയന്റെ അമ്മായിയോടൊപ്പം പോയി. അറസ്റ്റിലായ ദമ്പതികളെ കുപ്രസിദ്ധമായ എവിന്‍ ജയിലിലേക്കു കൊണ്ടുപോയി.
അവിടെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും കഠിനമായ മാനസിക ശാരീരിക പീഢനങ്ങള്‍ക്കിരയാക്കുകയും ചെയ്തു. ഇറാന്‍ കുടുംബ ബന്ധങ്ങളുള്ള ഇറാന്‍ വംശജയയായ ഷവാര്‍ഡിയന്‍ രണ്ടു മാസത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി.
എന്നാല്‍ ഇസ്ളാമിന്റെ വിശുദ്ധ നിയമത്തിന് വിരുദ്ധമായ മതപരിവര്‍ത്തന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്ന കുറ്റം ചുമത്തി ഹകോപ് കസ്റ്റഡിയില്‍ തുടര്‍ന്നു.
2024 ഫെബ്രുവരിയില്‍ ശിക്ഷാവിധിയില്‍ കലാശിച്ച ഹകോപിന്റെ വിചാരണയ്ക്കിടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തമായ തെളിവുകളുടെ അഭാവത്തേക്കാള്‍ ന്യായാധിപന്മാരുടെ വ്യക്തിപരമായ താല്‍പ്പര്യത്തെ മുന്‍ നിറുത്തി തീരുമാനിക്കരുതെന്ന് അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ ഹകോപ്പിന്റെ അപ്പീല്‍ ജൂണില്‍ പരാജയപ്പെട്ടു. അദ്ദേഹത്തിനു 10 വര്‍ഷത്തെ തടവു ശിക്ഷ സ്ഥിരീകരിക്കുകയായിരുന്നു.