ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകിയെ പിന്തുണച്ചത് ഒഡീഷ മുഖ്യമന്ത്രിയെ വിവാദത്തിലാക്കി
ഭുനേശ്വര്‍: ഒഡീഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജി ചുമതലയേറ്റതിനു പിന്നാലെ വിവാദങ്ങളും തലപൊക്കി.
ഒഡീഷയിലെ കുഷ്ഠ രോഗികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും 1999-ല്‍ ചുട്ടുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ബജരംഗദള്‍ പ്രവര്‍ത്തകന്‍ ധാരാസിംഗിനെ മോചിപ്പിക്കണണെന്നാവശ്യപ്പെട്ടുകൊണ്ട് മാജി അടക്കമുള്ളവര്‍ ധര്‍ണ നടത്തിയതിന്റെ ഫോട്ടോകളാണ് മുഖ്യമന്ത്രിക്കു തലവേദനയായത്.
കൊലപാതകിക്കായി പരസ്യമായി രംഗത്തുവന്ന വര്‍ഗീയ വാദിയാണ് മാജിയെന്നാണ് ആരോപണം. രാജ്യത്തെയും ലോകത്തെയും നടുക്കിയ സംഭവമായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ് (53) മക്കളായ ഫിലിപ്പ് സ(10) തിമോത്തി (7) എന്നിവരുടെ നിഷ്ഠൂര കൊലപാതകം.
ജീപ്പില്‍ ഉറങ്ങിയിരുന്ന മൂവരെയും ധാരാസിങ്ങിന്റെ നേതൃത്വത്തിലെത്തിയ സംഘം ചുട്ടുകൊല്ലുകയായിരുന്നു. കേസില്‍ ഖോര്‍വയിലെ വിചാരണ കോടതി 2003-ല്‍ ധാരാസിംഗിന് വധശിക്ഷ വിധിക്കുകയുണ്ടായി. മറ്റ് 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചു.
എന്നാല്‍ ധാരാസിംഗിന്റെ വധശിക്ഷ പിന്നീട് ഒഡീഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവു ചെയ്തെങ്കിലും കുറ്റവാളിയെന്നു സ്ഥിരീകരിച്ചു. ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും കൊന്നതിനു പുറമെ മറ്റൊരു ക്രിസ്ത്യന്‍ മിഷണറിയെയും ഒരു മുസ്ളീം വ്യാപാരിയെയും കൊലപ്പെടുത്തിയ കേസുകളിലും ധാരാസിംഗിനു ജീവപര്യന്തം ശിക്ഷ ലഭിച്ചു.
കൊടും കുറ്റവാളിയായ ധാരാസിംഗിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു സുദര്‍ശന്‍ ടിവിയുടെ #ഡിറ്റര്‍ സുരേഷ് ചന്ദങ്കയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ മാജി പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
സുശാന്‍ ഗോത്രവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച 52 കാരനായ മാജി ആര്‍എസ്എസിന്റെ കാക്കിനിക്കറിട്ടു നില്‍ക്കുന്ന ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.
ചെറുപ്പത്തില്‍ത്തന്നെ ആര്‍എസ്എസില്‍ ചേര്‍ന്ന മാജി പിന്നീട് സംഘപരിവാര്‍ നടത്തുന്ന സരസ്വതി ശിശു മന്ദിര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു.
ഉറച്ച സംഘപരിവാര്‍ ആശയങ്ങളും വര്‍ഗ്ഗീയ നിലപാടുകളുമാണ് മാജിയെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചത്.

